
ഇന്ത്യയുടെ പൊതുസ്ഥാപനമായ ഇന്ത്യൻ റെയിൽവേയെ വർഗീയ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതിൻ്റെ മറ്റൊരു ദൃഷ്ടാന്തമാണ് ആർഎസ്എസ് ഗണഗീതം പാടിയ നടപടിയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. വന്ദേഭാരത് സർവീസ് ആരംഭിക്കുന്ന എല്ലാ ചടങ്ങുകളെയും അടിമുടി രാഷ്ട്രീയവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മുൻപ് എറണാകുളം- ബെംഗളൂരു റൂട്ടിൽ താൽക്കാലിക രൂപത്തിലാണെങ്കിലും സർവീസ് ഉണ്ടായിരുന്നു. അത് ഏകപക്ഷീയമായി നിർത്തലാക്കുകയായിരുന്നു. ഇത് പുനരാരംഭിക്കണമെന്ന് ഞാനുൾപ്പടെയുള്ള കേരള എംപിമാർ പല തവണ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ ഈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ തന്നെ പരിഗണിക്കാമെന്ന നിർദ്ദേശം ഇന്ത്യൻ റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ പൊടുന്നനെ തന്നെ ഒരു ദിവസം റെയിൽവേ മന്ത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പടെയുള്ള പാർട്ടി ഭാരവാഹികളുമായി ഓൺലൈൻ മീറ്റിംഗ് നടത്തുകയും വന്ദേഭാരത് സർവീസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇത്രയും തരം താഴ്ന്ന രീതിയിൽ ഒരിക്കലും ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ പ്രവർത്തിച്ചിട്ടില്ല. അതിൻ്റെ തുടർച്ചയെന്നോണമാണ് ഗണഗീതാലാപനവും മറ്റ് രാഷ്ട്രീയ കാര്യപരിപാടികളും പുതിയ സർവീസിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും “വകതിരിവെന്നത് “പണ്ടേ ഇല്ല. എന്നാൽ അതിൻ്റെ മാറ്റ് എത്രത്തോളം വർദ്ധിപ്പിക്കാമെന്നാണ് അവർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

