
ശബരിമല സ്വർണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി നടത്തിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി. അതീവ സുരക്ഷയുള്ള സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അവസരം ഒരുക്കിക്കൊടുത്തതെന്ന് തനിക്കറിയില്ലെന്ന അടൂർ പ്രകാശിന്റെ നിലപാട് ദുരൂഹമാണ്. ഇക്കാര്യത്തിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മറുപടി പറയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റി പലതവണ പലരുമായും പോയിട്ടുണ്ട് എന്നാണ് അടൂർ പ്രകാശ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭിക്കാതിരുന്ന കൂടിക്കാഴ്ചാ അവസരം പോറ്റിയെപ്പോലൊരാൾക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ യുഡിഎഫ് കൺവീനർക്ക് കഴിയുന്നില്ല. സോണിയാ ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള കെ സി വേണുഗോപാൽ അറിയാതെ ഇത്തരമൊരു കൂടിക്കാഴ്ച നടക്കുമോ എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
ആരാണ് അപ്പോയിന്‍റ്മെന്‍റ് എടുത്തു നൽകിയതെന്ന് മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടു പിടിക്കണം എന്നടക്കമുള്ള വിചിത്രമായ മറുപടികളാണ് അടൂർ പ്രകാശ് നൽകുന്നത്. 2019-ൽ മാത്രം പരിചയപ്പെട്ട പോറ്റി വിളിച്ചപ്പോൾ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് പോയി എന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മാധ്യമങ്ങളുടെ ന്യായമായ ചോദ്യങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിക്കുന്നത് കുറ്റബോധം കൊണ്ടാണ്. ശബരിമല സ്വർണക്കേസിലെ പ്രതിയുമായി ഉന്നത കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

