
പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡിൻ്റെ പദ്ധതി രേഖ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടി പി രാമകൃഷ്ണന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 30.01.2024-ലാണ് ഈ സഭയില്‍ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡുമായി ബന്ധപ്പെട്ട സബ്മിഷന്‍ ഒ ആര്‍ കേളു അവതരിപ്പിക്കുന്നത്. ടി പി യും ഈ റോഡ് പ്രാവര്‍ത്തികമാകേണ്ടതിൻ്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് സഭക്ക് നല്‍കിയ ഉറപ്പാണ് ഈ റോഡിൻ്റെ സാധ്യതാപഠനം നടത്തും എന്നുള്ളത്. അതിനായി 10.03.2024-ന് 1.5 കോടി രൂപ അനുവദിക്കുകയും ചെയ്തു. ആ ഘട്ടത്തില്‍ വനത്തിനകത്ത് ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുള്ള അനുമതി ആവശ്യമുണ്ടായിരുന്നു. ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി പോസിറ്റീവായ നിലപാട് സ്വീകരിച്ചു. വനം വകുപ്പ് മന്ത്രിയുമായി നേരിട്ട് സംസാരിച്ച് വകുപ്പ് തലത്തില്‍ ഇടപെട്ടാണ് അത് സാധ്യമാക്കിയത്. നിലവില്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് ജില്ലയിലും വയനാട് ജില്ലയിലും വനേതര ഭാഗത്ത് ജിപിഎസ് സര്‍വ്വേയും വനത്തിനുള്ളില്‍ Lidar cum Drone സർവ്വേയുമാണ് നടത്തിയത്. പടിഞ്ഞാറത്തറ ഭാഗത്ത് വനത്തിനുള്ളില്‍ 6.5 കി.മീറ്ററും വനേതര ഭാഗത്ത് 10 കി.മീറ്ററും സര്‍വ്വേ നടത്തി. കോഴിക്കോട് പൂഴിത്തറയില്‍ വനേതര ഭാഗത്ത് 5 കി.മീറ്ററും വനഭാഗത്ത് 3 കി.മീറ്ററോളവും സര്‍വ്വേ നടപടികള്‍ നടത്തുകയുണ്ടായി. സര്‍വ്വേ പൂര്‍ത്തിയാകുന്നതിൻ്റെ പശ്ചാത്തലത്തില്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ALSO READ: ‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; സഹായം തേടിയ വയോധികയെ അപമാനിച്ച് സുരേഷ് ഗോപി
ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡിൻ്റെ താത്കാലിക അലൈന്‍മെൻ്റ് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അലൈന്‍മെൻ്റിൻ്റെ അംഗീകാരത്തിന് ശേഷം പദ്ധതിരേഖ കൂടി തയ്യാറാക്കും. ഡിസംബറോടെ പദ്ധതി രേഖക്ക് അന്തിമരൂപം നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡിപിആര്‍ തയ്യാറാക്കിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
വയനാട് ജില്ലയിലെ ഗതാഗതവുമായി ബന്ധപ്പെട്ട് വലിയ പരിഗണനയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവെ നല്‍കിവരുന്നത്. ഒരു കാലത്ത് നടക്കില്ലെന്ന് കരുതിയ ഒരു പദ്ധതി ആഗസ്റ്റ് മാസം 31-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതിനായിരത്തോളം ആളുകളെ സാക്ഷിനിര്‍ത്തിക്കൊണ്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. അത് തുരങ്കപാതയാണ് എന്നുള്ളത് വളരെ സന്തോഷത്തോടെ ഈ സഭയെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വയനാട് ചുരവുമായി ബന്ധപ്പെട്ടും ഫണ്ട് പ്രത്യേകമായി അനുവദിച്ച് വളവ് നികത്തുവാനുള്ള ഇടപെടല്‍ ഈ സര്‍ക്കാര്‍ നടത്തിവരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ടി പി രാമകൃഷ്ണൻ എംഎല്‍എ മുന്നോട്ടുവച്ച ഈ വിഷയം വളരെ ഗൗരവത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ആ നിലയില്‍ തന്നെ ഇതിൻ്റെ ഓരോ ഘട്ടങ്ങളിലും വലിയ പ്രാധാന്യം നല്‍കി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

