
കാർഷിക സർവകലാശാലയിലെ ഫീസ് വർധനവ് വി സി ബി അശോക് ഏകാധിപത്യപരമായി എടുത്ത തീരുമാനമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഇതുമായി ബന്ധപ്പെട്ട് കെ എസ് യു നടത്തുന്ന പ്രചാരണങ്ങൾ തികച്ചും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല വി സി ഒറ്റക്കാണ് വിദ്യാർത്ഥികളെ പിഴിയാനുള്ള തീരുമാനമെടുത്തത്. അഞ്ചു മടങ്ങ് വർധനവാണ് ഉണ്ടായത്. ഒരു ചർച്ചയ്ക്ക് പോലും വിസി ബി അശോക് തയ്യാറായിട്ടില്ല.
അഡ്മിഷൻ എടുക്കാൻ ഇരുന്ന വിദ്യാർത്ഥിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്ക് വിധേയമായി മാത്രമേ ഫീസ് വർദ്ധന സംബന്ധിച്ച് തീരുമാനം എടുക്കാൻ കഴിയൂ. ഇടക്കാല ഉത്തരവ് ഹൈക്കോടതി ഇറക്കിയിരുന്നു. ആ കോടതിവിധി വിസിക്ക് ഏറ്റ തിരിച്ചടിയാണെന്നും പി എസ് സഞ്ജീവ് പറഞ്ഞു.
വിസിയും രജിസ്ട്രാരും മന്ത്രിമാരെ ഉൾപ്പെടെ കബളിപ്പിച്ചാണ് മിനിറ്റ്സ് പോലും ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഒരു ഘട്ടത്തിലും ഫീസ് വർദ്ധനവ് അംഗീകരിച്ചിട്ടില്ല. കെ എസ് യു നടത്തുന്നത് തെറ്റായ പ്രചാരണമാണ്. ബി അശോകുമായി ചേർന്ന് കെ എസ് യു നടത്തിയത് സമരനാടകമാണെന്ന് ചൂണ്ടിക്കാട്ടിയ പി എസ് സഞ്ജീവ് വിസിയ്ക്ക് എതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

