
‘പുനർജനി’ ഫണ്ടിന്റെ ഭാഗമായി വിദേശത്ത് പോയി പിരിച്ച പണത്തിന്റെ കണക്കുകൾ നിരത്താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ വന്നതിന് പിന്നാലെയാണ് വി കെ സനോജിന്റെ പ്രതികരണം. ജനപ്രതിനിധിയായ വി ഡി സതീശൻ വിദേശത്ത് പോയി പണപിരിവ് നടത്തിയോ എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്നമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നടത്തിയ പിരിവിൽ എത്ര പണം വന്നു എന്നും ഏതെല്ലാം ഇനത്തിൽ ചിലവഴിക്കപ്പെട്ടു എന്നും വി കെ സനോജ് ചോദിച്ചു. ഏത് ഏജൻസി ഏത് വർഷത്തിൽ ഈ കണക്കുകള്‍ ഓഡിറ്റ് ചെയ്തുവെന്ന് ചോദിച്ച അദ്ദേഹം ആ പണം ഉപയോഗിച്ച് വീടുകൾ വെച്ച് നൽകിയോ എന്ന ചോദ്യം പ്രധാനമാണെന്നും കുറിച്ചു. മാധ്യമങ്ങളോട് വി ഡി സതീശൻ പറഞ്ഞത് 209 വീടുകൾ വെച്ച് കൈമാറി എന്നാണ്. ആ വീടുകളുടെ പേരും വിശദാംശങ്ങളും പുറത്ത് വിടാൻ സതീശനെ വെല്ലുവിളിക്കുന്നു എന്ന് പറഞ്ഞാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ALSO READ: വിഡി സതീശന് കുരുക്ക്; പുനർജനി പദ്ധതി ഫണ്ട് പിരിവിൽ ക്രമക്കേട്, സിബിഐ അന്വേഷണത്തിന് ശുപാർശ
പോസ്റ്റ് ഇങ്ങനെ:
സതീശൻ പേടിക്കണം
ഇവിടുത്തെ കാതലായ പ്രശ്നം ജനപ്രതിനിധിയായ വിഡി സതീശൻ
വിദേശത്ത് പോയി
പണപിരിവ് നടത്തിയോ എന്നാണ്.
നടത്തിയ പിരിവിൽ എത്ര പണം വന്നു…..?
ഏതെല്ലാം ഇനത്തിൽ ചിലവഴിക്കപ്പെട്ടു…..?
ഏത് ഏജൻസി, ഏത് വർഷത്തിൽ ഓഡിറ്റ് ചെയ്തു …..?
ആ പണം ഉപയോഗിച്ച് വീടുകൾ വെച്ച് നൽകിയോ എന്നതാണ്.
ഇതിന് മറുപടിയായി
അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് 209 വീടുകൾ വെച്ച് കൈമാറി എന്നാണ്.
ആ വീടുകളുടെ പേരും വിശദാംശങ്ങളും പുറത്ത് വിടാൻ സതീശനെ വെല്ലുവിളിക്കുന്നു.
‘പുനർജനി’യുടെ പേരിൽ വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചതിൽ വ്യാപക ക്രമക്കേടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനവും ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് സിബിഐ അന്വേഷണം ശുപാർശ ചെയ്തത്. കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2 ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

