
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലേക്ക് എത്തുകയാണ്. വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് എത്തുന്ന മോദിയോട് ഇൗ നാടിന് ചിലത് ചോദിക്കാനുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം നേരിട്ടപ്പോഴും കേരളത്തിലെ ജനങ്ങളെ കൈയൊഴിഞ്ഞ പ്രധാനമന്ത്രിയോട് പൊള്ളുന്ന ഹൃദയത്തിൽ നിന്നും ഉയരുന്ന ചില ചോദ്യങ്ങൾ.
സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കുന്ന ബിജെപി ഭരണത്തോടും പ്രധാന മന്ത്രിയോടും, എന്തിനും ഏതിനും അവഗണന മാത്രം ലഭിക്കുന്ന മലയാളികൾക്ക് ചോദിക്കാനുണ്ട് ചില കാര്യങ്ങൾ. ആഘോഷപൂർവ്വം വന്ന് മടങ്ങുന്നതിനിടെ മോദി ഈ ചോദ്യങ്ങൾ കേൾക്കാതെ പോകരുത്. കേരളത്തിനോട് എന്തിനിത്ര പകയെന്ന് ഇവിടുത്തെ ഓരോ മനുഷ്യരും ചോദിച്ചുപോവുകയാണ്. കേരളത്തിന് സഹായം കിട്ടണമെങ്കിൽ പിണറായി വിജയനും പാർട്ടിയും എൻഡിഎയിൽ ചേരണമെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞത് മലയാളികൾ മറന്നിട്ടില്ല.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം പിടിച്ചുവയ്ക്കുന്നതും നികുതി വിഹിതം വെട്ടിക്കുറക്കുന്നതും കടമെടുക്കാനുള്ള പരിധി കുറച്ചതും ഒരുവശത്ത്, രാഷ്യമായ പകപോക്കലും വർഗീയതയെ പരിപോഷിപ്പിക്കുന്നതും മറ്റൊരു വശത്ത്. കേരളത്തെ നിരന്തരം ദ്രോഹിക്കുകയാണ് കേന്ദ്രസർക്കാരിന്റെ പ്രധാന അജണ്ട. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് മാത്രം ആനുകൂല്യങ്ങളും വിഹിതങ്ങളും വാരിക്കോരി കൊടുക്കുമ്പോൾ കേരളത്തിന് അവകാശപ്പെട്ടതുപോലും നിഷേധിച്ച പ്രധാനമന്ത്രി നാളെ കേരളത്തിലേക്ക് എത്തുമ്പോൾ കേരളത്തിന്റെ, മലയാളികളുടെ ഈ ചോദ്യങ്ങൾ കാണാതെ പോകരുത്.
- വയനാടിനെ തഴഞ്ഞതെന്തിന്?
ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയ പ്രധാനമന്ത്രി, അവർക്കൊരു നാരങ്ങാ മിട്ടായി വാങ്ങാനുള്ള സഹായം പോലും പ്രഖ്യാപിക്കാതെ പോയത് എന്തേ?
- ദുരന്തമുഖത്തെ ലാഭക്കണ്ണുകൾ
പ്രളയകാലത്ത് തന്ന അരിക്കുപോലും പണം തിരികെ ചോദിച്ച മോദിയ്ക്ക് കേരളത്തോടുള്ളത് എന്ത് സമീപനമാണ്? രക്ഷാപ്രവർത്തനത്തിന് അയച്ച നേവി ഹെലികോപ്റ്ററിന് വരെ വാടക ചോദിക്കാൻ എങ്ങനെയാണ് ഒരു ജനാധിപത്യ രാജ്യത്തെ പ്രധാന മന്ത്രിക്ക് കഴിയുക?
- കേരളത്തിന്റെ നടുവൊടിക്കുന്ന സാമ്പത്തിക ഉപരോധം
കിഫ്ബിയെ തകർത്ത് കേരളത്തിന്റെ വികസനം അട്ടിമറിക്കുന്നത് എന്തിനാണ്? കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതിന്റെ പിന്നിലെന്ത്? പാവപ്പെട്ട കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ ഫണ്ട് പോലും തടഞ്ഞുവെക്കാൻ എങ്ങനെ തോന്നുന്നു?
- അവഗണിക്കപ്പെടുന്ന വികസനം
എയിംസ് (AIIMS) എവിടെ? ശബരിപ്പാതയോടും റെയിൽവേ വികസനത്തോടും എന്തിനാണ് അവഗണന? ശബരിപ്പാത തടയുന്നത് അയ്യപ്പഭക്തരോടുള്ള നെറികേടല്ലേ? തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ച് പാവങ്ങളെ പട്ടിണിക്കിടുന്നത് എന്തിനാണ്?
- വേണ്ട ഞങ്ങൾക്ക് ഈ ‘മോഡലുകൾ’
മലിനജലം കുടിച്ച് മനുഷ്യർ മരിക്കുന്ന ഇൻഡോർ മോഡലോ, ശവശരീരങ്ങൾ ഒഴുകുന്ന ഗംഗാ മോഡലോ കേരളത്തിന് ആവശ്യമില്ല. ഉന്നത വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണം. എന്തു തന്നു നിങ്ങൾ കേരളത്തിന്? നുണക്കഥകൾ കൊണ്ടും വർഗീയത കൊണ്ടും കേരളത്തെ വിഭജിക്കാമെന്ന് കരുതുകയും വേണ്ട. അവഗണനയുടെ കണക്കുകൾക്ക് മറുപടി നൽകിയിട്ട് മതി ഇനിയുള്ള തള്ളിമറിക്കലുകളും കടലാസ് പ്രഖ്യാപനങ്ങളും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

