അടുത്ത വർഷം മുതൽ വയോമിത്രം യൂണിറ്റിന് മൂന്നര ലക്ഷം രൂപയുടെ മരുന്നുകൾ മാത്രമാക്കി ചുരുക്കിയെന്നത് വ്യാജവാർത്തയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിൽ ഉമ്മൻചാണ്ടിയുടേതടക്കം യുഡിഎഫ് മന്ത്രിസഭകൾ കാണിച്ച ജനവിരോധം മറച്ചുവെക്കാമെന്ന് ഈ നുണപ്രചാരണം കൊണ്ട് കരുതേണ്ടെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിൽ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കും. ഉത്തരവിറക്കിയ സാഹചര്യം റിപ്പോർട്ടായി സമർപ്പിക്കണമെന്നും, പിഴവു വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വയോമിത്രം പദ്ധതിയിൽ വിവിധ ചെലവുകൾക്കായി 2024-25 സാമ്പത്തിക വർഷത്തിലും നടപ്പ് സാമ്പത്തികവർഷത്തിലും 27.50 കോടി രൂപ വീതം വകയിരുത്തി ഭരണാനുമതി ഉത്തരവായതാണ്. മെഡിക്കൽ ഓഫീസർമാർ, സ്‌റ്റാഫ് നഴ്‌സുമാർ, ജെ പി എച്ച് എൻ തുടങ്ങി മുന്നൂറിലധികം ജീവനക്കാരുടെ ശമ്പളം, പാലിയേറ്റീവ് സേവനം അടക്കമുള്ള വാതിൽപ്പടി സേവനങ്ങൾ തുടങ്ങിയ ചെലവുകൾക്കായാണ് ഈ തുക നൽകി വരുന്നത്.
ഒപ്പം, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 2024-25 വർഷത്തിൽ 11 കോടിയോളം രൂപയും ലഭ്യമാക്കിയിട്ടുണ്ട്. ഇതേ പദ്ധതിയിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്നും മരുന്നു വാങ്ങുവാൻ കഴിഞ്ഞ സാമ്പത്തികവർഷം ഏഴു കോടി എൺപതു ലക്ഷം രൂപയും ഈ സാമ്പത്തികവർഷം ഏഴുകോടി എഴുപത്തേഴു ലക്ഷം രൂപയും അനുവദിച്ചിട്ടുമുണ്ട്.
ALSO READ; തദ്ദേശപ്പോര്: കൊട്ടിക്കയറി കൊട്ടിക്കലാശം; പരസ്യപ്രചാരണത്തിന് സമാപനം
വസ്തുതകൾ ഇതായിരിക്കെ ഏതു സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് ഡയറക്ടർ മേൽപ്പറഞ്ഞ ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് പരിശോധിക്കും. അതിനാണ് റിപ്പോർട്ട് ചോദിച്ചിരിക്കുന്നത് പിഴവ് വരുത്തിയവർക്കെതിരെ കർശന നടപടിയും ഉണ്ടാവും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

