
മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ പൊലീസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടിയത് പഴുതടച്ച നീക്കത്തിലൂടെ. സംഭവത്തിന് പിന്നാലെ അറസ്റ്റിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. പുലര്‍ച്ചെ 12.30ന് ആണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയിലെടുത്ത കേസില്‍ രാഹുല്‍ താമസിച്ചിരുന്ന 2002-ാം നമ്പര്‍ ഹോട്ടല്‍ മുറിക്ക് സമീപം പൊലീസ് മുറിയെടുത്തിരുന്നു. ആദ്യ കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ രാഹുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമായിരുന്നു പുതിയ കേസില്‍ പൊലീസ് നടപടിയെടുത്തത്.
ഉപതെരഞ്ഞെടുപ്പില്‍ നീലപ്പെട്ടി തിരഞ്ഞ് പൊലീസ് എത്തിയ അതേ ഹോട്ടലില്‍ വെച്ചായിരുന്നു ഇപ്രാവശ്യം രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവ നേതാവിനെ പൂട്ടാന്‍ കൃത്യമായ ഹോംവര്‍ക്ക് ചെയ്ത്, അതീവ രഹസ്യമായാണ് പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കരുക്കള്‍ നീക്കിയത്.
പത്തനംതിട്ട സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ തന്നെ ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും പറയുന്നു. പത്തനംതിട്ടയിൽ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സഹോദരിയുടെ വിവാഹം മുടക്കുമെന്ന് രാഹുല്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

