
മന്ത്രി വീണാ ജോർജിന് എതിരായ അതിക്രമത്തെ ശക്തമായി അപലപിച്ച് സിപിഐഎം നേതാവ് രാജു എബ്രഹാം. സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്നും, ഇത് പ്രതിപക്ഷ നേതാവ് കൊടുത്ത കൊട്ടേഷൻ ആണെന്നും, മന്ത്രിക്ക് നേരെ ഉണ്ടായത് ഏറെ ഞെട്ടിപ്പിക്കുന്ന വധശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അക്രമത്തെ വെള്ളപൂശാൻ ഉള്ള ശ്രമങ്ങൾ ചില കോണുകളിൽ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൻറെ പൊതുസമൂഹം ഇതിനെതിരെ പ്രതികരിക്കുന്നത് നമ്മൾ കണ്ടതാണ്, ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ട്. എന്നാൽ മന്ത്രിക്കെതിരായ അതിക്രമത്തിൽ വലിയ ഗൂഢാലോചന ഉണ്ട്. വൻകിട കുത്തക സ്വകാര്യ ആശുപത്രികൾ കേരളത്തിലെ പ്രതിപക്ഷത്തെ വിലയ്ക്ക് എടുത്തിരിക്കുകയാണ്. ആരോഗ്യ മന്ത്രിക്കെതിരായ അതിക്രമത്തിനെതിരെ ജനാധിപത്യപരമായ പ്രതിഷേധം സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സ്വകാര്യ കുത്തകകളുടെ അച്ചാരം വാങ്ങിയവരാണ് പ്രതിപക്ഷം. സിസിടിവി ഉൾപ്പെടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വരട്ടെ ഒരു പ്രശ്നവുമില്ല എന്നും, വീണ ജോർജ് തന്നെ ഏർപ്പെടുത്തിയ ആളുകളാണെന്ന് വരെ ഈ പ്രതിപക്ഷം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ആസൂത്രിത ആക്രമണത്തിന്റെ റിസേഴ്സൽ ആയിരുന്നു പത്തനംതിട്ടയിൽ നടന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

