
കോൺഗ്രസിന്റെ കേരളത്തിലെ സമുന്നതനായ നേതാവാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കുപ്പായവും തയ്ച്ചുവച്ച് കാത്തിരിക്കുന്ന ചെന്നിത്തലയ്ക്ക് എന്നാൽ ഒരു സർക്കാരിന്റെ ഉത്തരവാദിത്തവും കർത്തവ്യങ്ങളും എന്താണെന്ന് പോലും അറിയില്ല. സർക്കാർ എന്നത് ജനങ്ങൾക്കുവേണ്ടി ഉണ്ടാക്കപ്പെട്ട ഒരു സംവിധാനമാണ് എന്ന ബേസിക് വസ്തുതപോലും അറിയാതെയാണ് അധികാരത്തിനായി ചെന്നിത്തലയും കൂട്ടരും മുറവിളി കൂട്ടുന്നത് എന്നാലോചിക്കുമ്പോഴാണ് കോൺഗ്രസ് പാർട്ടിയിലെ തലതൊട്ടപ്പന്മാരുടെ അവസ്ഥയോർത്ത് മൂക്കത്ത് വിരൽവെക്കേണ്ടി വരുന്നത്.
കെ ഫോൺ നടപ്പിലാക്കേണ്ടത് സർക്കാരിന്റെ പണിയല്ലെന്നാണ് ചെന്നിത്തല വചനം! പിന്നെയെന്താണ് പണിയെന്ന് തിരിച്ചുചോദിക്കുന്നില്ല. അറിയാൻ വഴിയില്ലെന്ന് ഉറപ്പാണ്. കെ ഫോൺ പോലുള്ള പദ്ധതികള്‍ മത്സരിച്ചു ചെയ്യാൻ ഇവിടെ ആളുകളുണ്ടത്രേ. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിലൊന്നും സർക്കാർ ഇടപെടേണ്ട. സർക്കാർ എന്നത് ഫെസിലിറ്റേറ്റർ മാത്രമാണ്. ആഹാ, കൊള്ളാം.
തീർന്നില്ല, വൈഫൈ ഒക്കെ പണ്ട്, ഇപ്പോള്‍ വൈ ഫൈവ് ആണ് കേട്ടോ. ചെന്നിത്തല ജീ പറയുന്നത് വൈ ഫൈവ് ഇപ്പോള്‍ വൈ സിക്സ്, വൈ സെവൻ വരെയൊക്കെ ആയി റോക്കറ്റ് പോലെ കുതിക്കുകയാണെന്നാണ്. അപ്പോള്‍ പിന്നെ സർക്കാർ കെ ഫോണും കൊണ്ട് വരുമ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് ഒന്നും മിണ്ടാതെ ഇരിക്കാനാവുമോ? മിണ്ടി, നല്ല വെടിപ്പായിട്ട് ആശാൻ എയറിലാവുകയും ചെയ്തു. പഴയ വീഡിയോയൊക്കെ കുത്തിപ്പൊക്കി വരുന്നതുകൊണ്ട് മലയാളികള്‍ക്ക് ചിരിക്കാനുള്ള വകയായി.
വി ഡി സതീശന്റെ നുണകളും രമേശ് ചെന്നിത്തലയുടെ മണ്ടത്തരവും ചേരുമ്പോള്‍ യുഡിഎഫ് പൂർണമായി എന്നൊക്കെയാണ് താഴെ വരുന്ന കമന്റുകള്‍. അതെല്ലാം അവിടെ നിൽക്കട്ടെ, രമേശ് ചെന്നിത്തലയോട് കാതലായ ചില കാര്യങ്ങള്‍ ചോദിക്കാം. ജനങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യാതെ ലാഭം ഉണ്ടാക്കുന്ന ബിസിനസ് ചെയ്യുകയാണോ സർക്കാർ വേണ്ടത്? കെ ഫോൺ പദ്ധതി ആവിഷ്കരിച്ചത് സർക്കാരിന് ലാഭമുണ്ടാക്കാനാണോ? ഇന്റർനെറ്റ് സാർവ്വത്രികമാക്കുക എന്നത് സർക്കാരിന്റെ കടമ കൂടിയല്ലേ?
കേരളത്തിലുടനീളം അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് കെ-ഫോൺ മിസ്റ്റർ രമേശ് ചെന്നിത്തല. എല്ലാവരിലേക്കും ഇന്റർനെറ്റ് എത്തിക്കുക എന്ന ബൃഹത്തായ മിഷന്റെ ഭാഗമാണത്. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക, ഡിജിറ്റൽ വിടവ് കുറയ്ക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അത് നിറവേറ്റാനും ഇടതുപക്ഷ സർക്കാരിനായി.
എൽഡിഎഫ് സർക്കാരിന്റെ ജനോപകാര പദ്ധതികളും നയങ്ങളും ദഹിക്കാൻ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. അധികാരത്തിലെത്തിയാൽ ലൈഫ് മിഷനടക്കം നിർത്തലാക്കുമെന്ന് പറഞ്ഞ ആള്‍ക്കാരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ സർവ മേഖലകളിലും കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ വെറുതെയൊന്ന് കണ്ണോടിച്ച് നോക്കിയാൽ സർക്കാരിന്റെ ഇടപെടൽ എന്താണെന്ന് വ്യക്തമാകും. സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്കുണ്ടായത് വെറുതെയൊന്നുമല്ല. സ്മാർട്ട് ക്ലാസ് റൂമുകളും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ലഭ്യമാക്കി സ്‌കൂളുകൾ എല്ലാം ഹൈടെക് ആക്കിയത് ഈ സർക്കാരിന്റെ വിഷന്റെ ഭാഗം തന്നെയാണ്. സർക്കാർ ആശുപത്രികള്‍ ഇന്ന് കാണുന്ന നിലയിലേക്കത്തിയതും ഇതേ സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്.
എല്ലാം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്ത് സർക്കാർ വെറും കാഴ്ചക്കാരായി നോക്കിനിൽക്കണമെന്നാണ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് – ബിജെപി നേതാക്കന്മാരുടെ നിലപാട്. ഏതായാലും കോൺഗ്രസ് വിഭാവനം ചെയ്യുന്ന ഭരണം എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. സ്വകാര്യ മുതലാളിമാർക്ക് എല്ലാം വിട്ടുകൊടുത്ത് ഫെസിലിറ്റേറ്റർമാരാകുന്ന നിങ്ങളെ ജനങ്ങള്‍ ഏതായാലും ഭരണം ഏൽപ്പിക്കില്ലെന്നുറപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

