
ആര് എസ്പി യിലെ ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിതര്‍ക്കത്തില്‍ അന്തിമ തീരുമാനം നാളെ കൊല്ലത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ ഉണ്ടാകും. ഇരവിപുരത്തെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനായി ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകാത്തതിനാലാണ് അന്തിമ തീരുമാനം നാളത്തേക്ക് മാറ്റിയത്. മണ്ഡലത്തില്‍ ആര് മല്‍സരിക്കണമെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം തന്നെയാണ് അന്തിമ തീരുമാനം എടുക്കുക.
അഡ്വ. എം.എസ് ഗോപകുമാര്‍, കാര്‍ത്തിക് പ്രേമചന്ദ്രന്‍ എന്നീ പേരുകളാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന് വിട്ടിരിക്കുകയാണ്. കാര്‍ത്തിക് പ്രേമചന്ദ്രന്റെ പേര് മുന്നോട്ടുവെച്ച് ഒരു വിഭാഗം രംഗത്തുണ്ടെങ്കില്‍, അഡ്വ. എം.എസ് ഗോപകുമാറിനെ അനുകൂലിച്ച് മറുവിഭാഗവും ശക്തമായി നിലപാട് എടുത്തിട്ടുണ്ട്. പ്രവര്‍ത്തന പരമ്പര്യമുള്ളവരെ തന്നെ മല്‍സരിപ്പിക്കണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. സ്ഥാനാര്‍ത്ഥിയുടെ പേരിനെ ചുറ്റിപ്പറ്റി അനാവശ്യ ചര്‍ച്ചകള്‍ ഉയര്‍ന്നുവെന്ന വിമര്‍ശനവും ജില്ലാ കൗണ്‍സിലില്‍ ഉയര്‍ന്നു. മണ്ഡലം കമ്മിറ്റി യോഗത്തിലെ കണക്കുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിലും വിമർശനം രേഖപ്പെടുത്തി. ഒരു വീട്ടില്‍ നിന്ന് അച്ഛനും മകനും ഒരേസമയം പാര്‍ലമെന്ററി രംഗത്ത് എത്തണമെന്ന ആഗ്രഹം പാര്‍ട്ടിയുടെ സ്വത്വബോധത്തെ ബാധിക്കുന്നതാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


