
സംഘപരിവാർ കാരണം നിരവധി ആളുകൾ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരുവിലത്തെ ഇരയാണ് ഇന്ന് ആത്മഹത്യ ചെയ്ത തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരുന്ന ബിജെപി നേതാവ് ആനന്ദ് കെ തമ്പി. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുകയും, ആ സീറ്റ് മാൻ മാഫിയ സംഘത്തിലെ ആൾക്ക് നൽകുകയും ചെയ്തതിനു പിന്നാലെ ആണ് ആനന്ദ് തന്റെ ജീവിതം അവസാനിപ്പിച്ചത്. മരണത്തിനു മുൻപ് പുറത്തുവിട്ട കുറിപ്പിൽ പാർട്ടിക്കുള്ളിലെ ഈ കളികളെല്ലാം അദ്ദേഹം വെളിപ്പെടുത്തുന്നുമുണ്ട്.
ഇതിനു മുൻപും ബിജെപിയുടെ മുഖംമൂടി വലിച്ചുകീറി ഒരു കുറിപ്പ് പുറത്തുവന്നിരുന്നു. തിരുമല കൗൺസിലർ അനിലിന്റേത് ആയിരുന്നു അത്. ഇന്ന് ജീവനൊടുക്കിയ ആനന്ദ് അനിലിന്റെ ബന്ധു കൂടിയാണ്. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയാണെന്നും പണം തിരിച്ചടയ്ക്കാത്തത് പ്രതിസന്ധി ഉണ്ടാക്കി എന്നും കത്തിന്റെ ആദ്യഭാഗത്ത് പറയുന്നുണ്ട്. തിരിച്ചടവ് വൈകിയിട്ടും മറ്റു നടപടികളിലേക്ക് പോയില്ല. തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. എഫ് ഡി ഇട്ട ആൾക്കാർ സമ്മർദ്ദം ചെലുത്തി. തിരിച്ചടവിൽ പലരും കാലതാമസം ഉണ്ടാക്കിയെന്നും കത്തിൽ പറയുന്നു.
സംഘപരിവാറിന്റെ മറ്റൊരു ഇരയായിരുന്നു ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവ്. ആർ എസ് എസ് ക്യാമ്പിൽ പീഡനത്തിനിരയായി എന്ന് പോസ്റ്റിട്ട ശേഷം ആയിരുന്നു ഈ യുവാവ് ജീവനൊടുക്കിയത്. തന്നെ കുട്ടിക്കാലത്ത് പീഡനത്തിനിരയാക്കിയ ആളുടെ പേര് സഹിതം വെളിപ്പെടുത്തുന്ന മൊഴിയാണ് യുവാവിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്തത്. ഒരിക്കലും ആർഎസ്എസുകാരുമായി ഇടപെഴകരുതെന്നും സോ-കോൾഡ് സംഘികൾ ആയ അവർ പീഡകരാണെന്നും ആത്മഹത്യ കുറിപ്പിന് സമാനമായി വീഡിയോ മരണമൊഴിയിലും പറയുന്നുണ്ട്.
അവരുടെ ഐടിസി ക്യാമ്പുകളിലും ഒടിസി ക്യാമ്പുകളിലും വെച്ച് താൻ മാനസികമായും, ശാരീരികമായും, ലൈംഗികമായും പീഡനം അനുഭവിച്ചിട്ടുണ്ടെന്നും വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. അവർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും, പലരും അത് തുറന്നു പറയാത്തതാണെന്നും യുവാവ് പറയുന്നു.
ഒരിക്കലും ആർഎസ്എസുകാരുമായി ഇടപെഴകരുതെന്ന് ആ യുവാവ് പറഞ്ഞപ്പോൾ ഇന്ന് ജീവനൊടുക്കിയ ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പിൽ തന്റെ ജീവിതത്തിൽ പറ്റി ഏറ്റവും വലിയ തെറ്റ് ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ് എന്നും അത് തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമായിരുന്നു. നിരവധി ജീവനുകളെടുത്ത് സംഘപരിവാർ മുന്നോട്ട് പോകുമ്പോൾ ഇനിയും പുറത്തുവരാത്ത പല കഥകളെയും ആണ് അത് സൂചിപ്പിക്കുന്നതും. പല ദിവസങ്ങളിലും പുറത്തുവരുന്ന വാർത്തകൾ അത്രയും ഞെട്ടിക്കുന്നത് തന്നെ ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

