
ശബരിമല സ്വർണമോഷണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശ് നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ ചോദ്യം ചെയ്യാൻ ശബരിമല കേസ് അന്വേഷിക്കുന്ന എസ്ഐടി വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉണ്ടാക്കിയ കഥയും ആണെന്ന് ആയിരുന്നു അടൂർ പ്രകാശ് എംപിയുടെ പ്രസ്താവന. തീർത്തും അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണമാണ് എംപിയുടേതെന്ന് മുഖ്യമന്ത്രി വാർത്താകുറിപ്പിൽ വ്യക്തമാക്കി.
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സർക്കാരല്ല, മറിച്ച് ഹൈക്കോടതിയാണ്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ നടക്കുന്ന എസ് ഐ ടി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതും ഹൈക്കോടതി മുമ്പാകെ തന്നെയാണ്. അതിന്റെ വിവരങ്ങൾ പുറത്തേക്ക് പോകരുതെന്നും കർക്കശമായ കോടതി നിർദേശമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ ഇതിലൊന്നും പങ്കാളിത്തമില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. തീർത്തും അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണമാണ് അടൂർ പ്രകാശ് എംപിയുടേതെന്നും മുഖ്യമന്ത്രി പറയുന്നു.
അതേസമയം ശബരിമല സ്വർണ മോഷണക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ആദ്യം വിശ്വാസമർപ്പിച്ച വി ഡി സതീശൻ മലക്കം മറിയുകയാണിപ്പോള്‍. പരിഭ്രാന്തി മൂലമാണ് ഈ മലക്കം മറിച്ചിൽ എന്ന് മന്ത്രി പി രാജീവ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷമാണ് പ്രതിപക്ഷ നേതാവ് അവിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വേരുകളിലേക്ക് പോകണമെന്നും ഏത് ഭരണകാലം എന്നല്ല തുടക്കം മുതലേ അന്വേഷിക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. അന്വേഷണത്തെ തടസപ്പെടുത്താനാണ് കോൺഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നത് എന്ന് എംവി ഗോവിന്ദൻ മാസ്റ്ററും പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

