
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായകമായ വഴിത്തിരിവുകൾ പ്രതീക്ഷിക്കുന്ന കോടതി നടപടികളാണ് ഇന്ന് നടക്കുന്നത്. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ ഗുണനിലവാരവും അളവും പരിശോധിക്കുന്നതിനായി സാമ്പിളുകൾ ജംഷെഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു.
ഇക്കാര്യം ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അന്വേഷണസംഘം ഇന്ന് ഔദ്യോഗികമായി അറിയിക്കും. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സ്വർണ്ണക്കണക്കിലെ പൊരുത്തക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘം രൂപീകരിച്ച വിവരവും കോടതിയെ ബോധിപ്പിക്കും. 30 ദിവസത്തിനകം ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നേരത്തെ നൽകിയിട്ടുള്ള നിർദ്ദേശം.
ALSO READ : ജയലക്ഷ്മി സിൽക്സ് തീപിടിത്തം; ജില്ലാഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും
അതേസമയം, കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ ഈ കേസിൽ ജാമ്യം ലഭിച്ചാലും, ദ്വാരപാലക ശില്പ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കൂടി റിമാൻഡിലായതിനാൽ പത്മകുമാറിന് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ മുൻ ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യഹർജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും. മോശമായ ആരോഗ്യസ്ഥിതി മുൻനിർത്തിയാണ് അദ്ദേഹം ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. നിലവിൽ കേസിലെ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യം ലഭിച്ചുകഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


