
ശബരിമല സ്വർണ്ണ മോഷണക്കേസിൽ എസ് ജയശ്രീയെ ചോദ്യം ചെയ്തു. രാവിലെയാണ് ജയശ്രീ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. 2019 ൽ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്നു എസ് ജയശ്രീ. അതേസമയം ഡിമണിക്ക് ശബരിമല സ്വർണ്ണ മോഷണത്തിൽ ബന്ധമില്ലെന്ന് എസ്ഐടി റിപ്പോർട്ട് നൽകി. സുപ്രീംകോടതി അറസ്റ്റ് തടഞ്ഞ സാഹചര്യത്തിലാണ് എസ് ജയശ്രീ എസ് ഐ ടിക്ക് മുന്നിൽ ഹാജരായത്. ഈഞ്ചയ്ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലാണ് നിർണായകമായ ചോദ്യം ചെയ്യൽ നടന്നത്.
2019 ൽ ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് വേണ്ടി കൊടുത്തു വിടണം എന്ന ദേവസ്വം ബോർഡ് തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റി യുടെ കയ്യിൽ കൊടുത്തു വിടണം എന്ന് തിരുത്തിയത് ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന ജയശ്രീയാണ്.
പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ജയശ്രീയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമയം തേടി. കൂടാതെ മുൻകൂർ ജാമ്യം തേടി കോടതിയെയും സമീപിച്ചു. ജയശ്രീയുടെ മൊഴി കേസിൽ നിർണായകമാകും. അതെസമയം ഡി മണിക്ക് ശബരിമല സ്വർണ്ണ മോഷണത്തിൽ ബന്ധമില്ലെന്ന് എസ്ഐടി വ്യക്തമാക്കി. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം അറിയിച്ചത്. ഡി മണിയെയും സുഹൃത്തുക്കളെയും രണ്ടു ഘട്ടമായി ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് എസ്ഐടി റിപ്പോർട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

