
ശബരിമല സ്വർണ്ണമോഷണ കേസിൽ ശബരിമല തന്ത്രിമാരുടെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നു എന്ന് തന്ത്രിമാർ മൊഴി നൽകി. എന്നാൽ സ്വർണ്ണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരമെന്നും തന്ത്രിമാരുടെ മൊഴി. അതേസമയം കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
2019 ൽ ശബരിമല സ്വർണ്ണ മോഷണം നടക്കുന്ന സമയത്ത് ചുമതലയിൽ ഉണ്ടായിരുന്ന എല്ലാവരിൽ നിന്നും വിവരം ശേഖരിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിരുന്നു. അതിൻറെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ അന്നത്തെ തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് തന്ത്രിമാർ മൊഴി നൽകി.
അതേസമയം ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞത് പ്രകാരം ആണെന്നും തന്ത്രിമാർ മൊഴി നൽകി. ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതല എന്നും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ തന്ത്രിമാർ തിരുവനന്തപുരത്തെ എസ് ഐ ടിയുടെ ഓഫീസിൽ എത്തി മൊഴി നൽകിയിട്ടുണ്ട്.
അതേസമയം അന്നത്തെ ദേവസ്വം ബോർഡുകൾക്കോ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർക്കോ എതിരായി തന്ത്രിമാരുടെ മൊഴിയില്ല.
ഇതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കൂടുതൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. വിവിധ സമയങ്ങളിലായി ദില്ലിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ സഹിതമാണ് പുറത്തുവന്നത് . അടൂർ പ്രകാശ് എം.പിക്കൊപ്പമുള്ള ചിത്രങ്ങളും ഇതിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ആഡംബര ജീവിതം നയിച്ചതിൻ്റെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

