
ശബരിമല സ്വര്‍ണമോഷണകേസില്‍ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ശബരിമല തന്ത്രിയും സ്വര്‍ണമോഷണകേസില്‍ പൊലീസ് പിടിയിലായി. അന്വേഷണം ശരിയായ ദിശയില്‍ പോകുന്നതും സര്‍ക്കാരിനെ വിമര്‍ശിക്കാൻ അവസരം ലഭിക്കാത്തതും പലരെയും അലോസരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതിനിടയില്‍ സുവര്‍ണാവസരം തേടി നടക്കുന്ന സംഘം തന്ത്രിയെ വെളുപ്പിക്കാൻ രംഗത്തെത്തുകയും ചെയ്തു. പക്ഷെ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്കാണ് അവസാനം എത്തിച്ചേര്‍ന്നത്. തന്ത്രിയെ അറസ്റ്റ് ചെയ്തത് ‘പിണറായിപ്പകയോ’ എന്ന ടാഗ് ലൈനിലായിരുന്നു സംഘപരിവാര്‍ അനുകൂല ചാനലിന്റെ അന്തിചര്‍ച്ച. അതിലേക്ക് തന്ത്രിയെ വെളുപ്പിക്കാൻ വിളിച്ചത് സിബിഐ ആന്റി കറപ്‌ഷൻ ബ്യൂറോയില്‍ സേവനം ചെയ്ത് റിട്ടയറായ വി ഗോപാൽ കൃഷ്ണ ഐപിഎസിനെ.
ദേവസ്വം മുൻ വിജിലൻസ് ചീഫ് കൂടിയായിരുന്ന അദ്ദേഹം സംസാരിക്കാൻ അവസരം ലഭിച്ചപ്പോള്‍ ആദ്യം തന്നെ പൊളിച്ചത് ചര്‍ച്ചയുടെ അജണ്ടയായിരുന്നു. മതിയായ ഡയറക്റ്റ് എവിഡൻസുകൾ ഇല്ലാത്തത് കൊണ്ട് മാത്രം തന്ത്രി തന്റെ കൈയില്‍ നിന്നും വഴുതിപോയ ആളാണെന്നും ചര്‍ച്ചയില്‍ ദേവസ്വം മുൻ വിജിലൻസ് ചീഫ് കൂടിയായ വി ഗോപാൽ കൃഷ്ണ ഐപിഎസ് പറഞ്ഞു.
ക്ഷേത്രത്തിന് കിട്ടേണ്ട പണം ഇല്ലാത്ത ചടങ്ങുകളുടെ പേരിൽ തന്ത്രിയും ശിഷ്യരും കൈപറ്റുകയായിരുന്നുവെന്നും. കുബേരന്മാരായ ഭക്തരിൽ നിന്ന് കെട്ട് കണക്കിന് പണം വാങ്ങുന്നതിന് ദൃക്സാക്ഷിയായിരുന്നു താനെന്നും ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. ശ്രീകോവിലിൽ എലി കയറുന്നു എന്ന് പറഞ്ഞ് പല സാധാനങ്ങളും മാറ്റാൻ എഴുതി ഒപ്പിട്ട് കൊടുക്കുന്ന രീതിയാണ് തന്ത്രിക്കുള്ളതെന്നും ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
24 മണിക്കൂറും തന്ത്രിയും തന്ത്രിയുടെ ടീമും ശബരിമലയില്‍ ഉണ്ട്. ഇവരറിയാതെ ഒരില പോലും അവിടെ അനങ്ങില്ല. തന്ത്രിയെ സ്വാധീനിച്ചാൽ മാത്രമേ ഇത്തരം പരിപാടികൾ അവിടെ നടത്താൻ സാധിക്കൂ എന്ന് എല്ലാവർക്കുമറിയാമെന്നും എല്ലാ ഗൂഢാലോചനയിലും വ്യക്തമായ പങ്കാളിത്തം തന്ത്രിക്കുണ്ടെന്നും അദ്ദേഹം ചര്‍ച്ചയില്‍ ഉറപ്പിച്ചു പറയുകയും. ദീർഘ നാളുകളായി ഒരുമിച്ചുള്ള കൊള്ള ഇപ്പോൾ പിടിക്കപ്പെട്ടപ്പോൾ എനിക്ക് ആചാര ചുമതല മാത്രമേ ഉള്ളൂ എന്ന് പറയുന്നത് പച്ചകള്ളമാണെന്നും വി ഗോപാൽ കൃഷ്ണ ഐപിഎസ് പറഞ്ഞു.
സിബിഐയില്‍ നിന്ന് ദേവസ്വം വിജിലൻസ് ചീഫിലേയ്ക്കെത്തിയ ഓഫിസറെ കൊണ്ടുവന്ന് വെളുപ്പിക്കാനുള്ള ശ്രമം പാളുകയും ചെയ്തു. വേലിയിലിരുന്നതിനെ എടുത്തുകൊണ്ട് വന്ന് ഇട്ടു എന്ന അവസ്ഥയില്‍ അജണ്ട സെറ്റ് ചെയ്യാനുള്ള ചര്‍ച്ച എത്തുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

