സ്നേക്ക് റെസ്ക്യൂ ടീം മുതൽ ബയോടോയ്ലെറ്റുകൾ വരെ; മകരവിളക്ക് ഒരുക്കങ്ങൾ വിലയിരുത്തി വനം മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

SABARIMALA NIGHT

ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രിയുടെ ഓഫീസില്‍ ഇന്ന് ഉന്നതതലയോഗം ചേര്‍ന്നു. ദേവസ്വം ബോര്‍ഡും പോലീസും ചൂണ്ടിക്കാണിച്ച വിവിധ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ശബരിമലയില്‍ ക്ലീനിംഗ് പ്രവൃത്തികളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന ദേവസ്വം പ്രസിഡന്റിന്റെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. മാലിന്യം നീക്കം ചെയ്യുന്നതിനായി ഇക്കോഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം ഭാഗത്ത് വലിയതോതില്‍ തന്നെ മാലിന്യം നീക്കേണ്ടതുണ്ട് എന്നത് കണക്കിലെടുത്ത് 20 ലക്ഷം രൂപ അനുവദിക്കുന്നതിനായി വനം വകുപ്പ് നല്കിയ പ്രൊപ്പോസല്‍ പരിഗണയ്ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടതനുസരിച്ച് മുക്കുഴി ഭാഗത്ത് സ്പോട്ട് ബുക്കിംഗിനായുള്ള പശ്ചാത്തലസൗകര്യം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ളാഹയില്‍ തിരുവാഭരണ യാത്രയുമായി ബന്ധപ്പെട്ട് പോകുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കികഴിഞ്ഞു. മുന്‍ യോഗങ്ങളില്‍ തീരുമാനിച്ച പ്രകാരമാണ് വനം വകുപ്പ് ഇതിനായി സൗകര്യങ്ങള്‍ ഒരുക്കിയത്.

ALSO READ: വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫീസ് വിവാദം: കൗൺസിലറുടേത് പക്വതയില്ലാത്ത പെരുമാറ്റമെന്ന് സ്പീക്കർ എ എൻ ഷംസീർ

തിരുവാഭരണപാതയിലൂടെയുള്ള യാത്ര കൂടുതല്‍ സുഗമമാക്കാന്‍ പാതയ്ക്കിരുവശവുമുള്ള കാട് നീക്കം ചെയ്യാന്‍ തീരുമാനിച്ചു. കൂടാതെ തിരുവാഭരണയാത്ര മടങ്ങിപോകുമ്പോള്‍ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിയ്ക്കാനും തീരുമാനിച്ചു. പമ്പയിലും സന്നിധാനത്തും പുല്ലുമേട്ടിലും സ്നേക്ക് റെസ്ക്യൂ ടീമിനെയും ആവശ്യമായ ദ്രുതകര്‍മ്മസേനയെയും 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്.

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. വലിയാനവട്ടം ചെറിയാനവട്ടം ഭാഗത്ത് ഫയര്‍ഫോഴ്സ്, ആംബുലന്‍സ് ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ പോകുന്നതിനു വേണ്ട സൗകര്യവുമുണ്ടാക്കും.

പരമ്പരാഗതപാതയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റി സമയബന്ധിതമായി യാത്രായോഗ്യമാക്കണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പുല്‍മേട്ടിലെ മകര ജ്യോതി വ്യൂ പോയിന്‍റിന് ചുറ്റും ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താത്ക്കാലിക ബാരിക്കേഡ് നിർമിക്കും.

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കുമിളിയില്‍ സ്ഥലം വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വനംവകുപ്പും ദേവസ്വംബോര്‍ഡ് പരിശോധിക്കുന്നതാണ്. തീര്‍ത്ഥാടകരുടെ പ്രവേശനം ക്രമീകരിക്കുന്നതിന് പോലീസുള്‍പ്പെടെയുള്ള മറ്റ് വകുപ്പുകളുടെ സഹകരണം ഉണ്ടാകണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചു.

ശബരിമല മാസ്റ്റര്‍പ്ളാനില്‍ വിഭാവനം ചെയ്ത പ്രകാരം ശബരിമല മേഖലയില്‍ കൂടുതല്‍ വനവൽക്കരണത്തിനും പുനരുദ്ധാരണത്തിനുമായി നടപടികൾ സ്വീകരിക്കും. ശബരിമല ഗ്രീന്‍ ഷ്രൈന്‍ (green shrine) എന്ന നിലയിലേക്ക് മാറ്റുന്നതിന് മറ്റ് വകുപ്പുകളുമായി ഉടനെ തന്നെ വിശദമായ ചര്‍ച്ചകള്‍ ചെയ്യാനും തീരുമാനമായി.

വനം വകുപ്പുമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ ഐ.എ.എസ് (റിട്ട), ദേവസ്വം ബോര്‍ഡ് മെംബറും മുന്‍ മന്ത്രിയുമായ കെ രാജു, വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം ഐ.എ.എസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദ് ഐ.എഫ്.എസ്, റവന്യൂ, പോലീസ്, വനം, ദേവസ്വം, സെക്രട്ടേറിയറ്റ് തുടങ്ങി വിവിധ വകുപ്പുകളിലെ മറ്റ് ബന്ധപ്പെട്ട ഉന്നത ഉദ്യോസ്ഥര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News