
യെലഹങ്കയിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും നടന്നിരിക്കുന്നത് ജനാധിപത്യം ഇല്ലാത്ത തരത്തിലുള്ള സർക്കാർ സ്പോൺസേർഡ് ക്രിമിനൽ ഗുണ്ടായിസം ആണെന്ന് ആർജെഡി ദേശീയ സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സലീം മടവൂർ. വർഷങ്ങളായി ജീവിച്ചു വരുന്ന ആളുകൾക്ക് ആവശ്യമായ നോട്ടീസുകൾ നൽകുകയോ നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്യാതെയാണ് തെരുവിലേക്ക് ഇറക്കിവിടാൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ യെലഹങ്കയിലെ വീടുകൾ തകര്‍ക്കപ്പെട്ട ഫക്കീർ കോളനിയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചു കുട്ടികൾക്കുള്ള അവകാശം പോലും പരസ്യമായി നിഷേധിച്ചു. സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ മൂത്രമൊഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് . പൊളിക്കുന്നതിനു മുമ്പ് കൃത്യമായി സർവ്വേ നടത്താതെ ഏകപക്ഷീയമായി വീടുകൾ പൊളിച്ചത് കൊണ്ട് കർണാടക ഹൈക്കോടതിയിൽ ദിനംപ്രതി പുതിയ പൊതു താൽപര്യ ഹര്‍ജികൾ പ്രത്യക്ഷപ്പെടുകയാണ്. മികച്ച ഫ്ലാറ്റുകൾ തയ്യാറാക്കി മാടി വിളിച്ചിട്ടും വരാഞ്ഞിട്ടാണ് വീടുകൾ പൊളിച്ചതെന്ന് അധികാരികളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും ഭാഷ്യം പൊള്ളത്തരവും കള്ളത്തരവും ആണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
വീടുകൾ പൊളിച്ച് 18 ദിവസം കഴിഞ്ഞിട്ടും താൽക്കാലിക ഷെഡുകളിലേക്ക് പോലും ഇവരെ മാറ്റാൻ ഇതുവരെ സാധിച്ചിട്ടില്ല. കുടിവെള്ളവും ഭക്ഷണവും നിഷേധിക്കപ്പെട്ടിരിക്കുന്നു. മലമൂത്ര വിസർജനത്തിന് സൗകര്യമില്ല. അമ്മമാർക്ക് മുലപ്പാൽ നൽകാൻ പോലും സാധിക്കുന്നില്ല. യെലഹങ്കയിൽ നടന്നത് രണ്ടാമത്തെ തുർക്കുമാൻ ഗേറ്റ് മോഡൽ ബുൾഡോസർ രാജാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ താൽക്കാലിക വീടുകൾ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും കർണാടക സർക്കാർ മുഖം തിരിച്ചിരിക്കുന്നത് നാണക്കേടാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

