
സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയേറാൻ ഇനി ഇന്നും നാളെയും മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. നഗരം അലങ്കരിക്കാനും ദീപാലങ്കാരത്തിനുമുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ഇത്തവണ കലോത്സവത്തെ പൂര പ്രതീതിയോടെയാണ് തൃശൂര്‍ നഗരം ഏറ്റെടുക്കുന്നത്.
സാംസ്‌കാരി നഗരമായ തൃശൂരിന്റെ വൈവിധ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടന ദിവസം ഇലഞ്ഞിത്തറമേളവും, കുടമാറ്റവും പുലിക്കളിയും ഉള്‍പ്പെടെ സംഘടിപ്പിക്കുന്നുണ്ട്. 14 ന് രാവിലെ പതാക ഉയരുന്നതോടെ 64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും.10 മണിക്ക് മഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റ് ജില്ലകളില്‍ നിന്നും എത്തുന്ന അധ്യാപകര്‍ക്കും വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുങ്ങി കഴിഞ്ഞെന്നും സംഘാടകർ അറിയിച്ചു. നാളെ മുതല്‍ നഗരത്തില്‍ അതീവ സുരക്ഷ ഒരുക്കും. 25 വേദികളുടെ നിര്‍മ്മാണവും ഇതിനോടകം അന്തിമഘട്ടത്തില്‍ എത്തി. മുഖ്യ വേദിയായ തേക്കിന്‍ക്കാട് മൈതാനത്ത് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് വേദികളിലേക്കുള്ള സുരക്ഷിതമായ യാത്രയ്ക്കു വേണ്ടി ഷീ ഓട്ടോകള്‍ നഗരത്തിലിറക്കും. 24 മണിക്കുറിലും പൊലീസിന്റെ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ബസ്റ്റാന്‍ഡിലും റെയില്‍ വേ സ്റ്റേഷനിലും എത്തുന്ന കുട്ടികള്‍ക്കു വേണ്ടി പ്രത്യകമുള്ള ഹെല്‍പ്പ് ഡെസ്‌കുകളും ഒരുക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

