
കേരള സര്‍വകലാശാല വൈസ് ചാൻസലർ ഡോ. മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. മുൻ രജിസ്ട്രാർ കെ എസ് അനിൽ കുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചാർജ് നോട്ടീസിന്മേലുള്ള തുടർ നടപടികളും ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞു.
മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണൻ അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ താൽക്കാലിക രജിസ്ട്രാർ ആയിരുന്ന അനിൽ കുമാറിന് നൽകിയ ചാർജ് മെമ്മോയും തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു. സർവകലാശാല ചട്ട പ്രകാരം തനിക്ക് ചാർജ് മെമ്മോ നൽകാൻ വി സിക്ക് അധികാരമില്ലെന്നാണ് അനിൽ കുമാർ കോടതിയിൽ വാദിച്ചത്.
രജിസ്ട്രാറായി തന്നെ നിയമിച്ചത് സിൻഡിക്കറ്റ് ആണ്. അതിനാൽ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സിൻഡിക്കറ്റിനാണ് അധികാരമെന്നും അനിൽ കുമാർ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സർവ്വകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കേണ്ട പരിപാടിയിൽ ആർഎസ്എസിന്റെ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്ന് രജിസ്ട്രാർ പരിപാടി റദ്ദാക്കിയിരുന്നു. ഇത് സംഘപരിവാറിനെയും സഹയാത്രികനായ വിസിയെയും പ്രകോപിപ്പിച്ചു. കെ എസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്ത മോഹനൻ കുന്നുമ്മൽ ചാർജ് മെമ്മോയും നൽകി. തുടർന്നാണ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റാരോപണ നോട്ടീസ് നൽകിയതിൽ വി സിയോട് വിശദീകരണം നൽകാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെൻഷൻ നടപടി സർവകലാശാല സിൻഡിക്കേറ്റ് പീന്നീട് റദ്ദാക്കിയിരുന്നു. താൽക്കാലിക രജിസ്ട്രാർ ആയിരുന്ന കെ എസ് അനിൽകുമാർ പിന്നീട് മാതൃ സ്ഥാപനമായ ശാസ്താംകോട്ട ഡിബി കോളജിലേക്ക് മടങ്ങിപ്പോയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

