
വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രം സർക്കാരിനെതിരെ എസ് എഫ് ഐ സമരരംഗത്തേക്ക് ഇറങ്ങുകയാണെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അറിയിച്ചു. സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം..
ഭരണഘടന ചോദ്യം ചെയ്യുന്ന ആളുകളാണ് കേന്ദ്രം ഭരിക്കുന്നത്. എസ് എസ് കെ ഫണ്ട് ഉള്‍പ്പെടെയുള്ളവ കേരളത്തിന് നൽകിയിട്ടില്ല. കേന്ദ്ര സര്‍ക്കാർ നിലപാട് കാരണം കേരളത്തിലെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനെതിരെ തിരുവനന്തപുരത്ത് സമര പ്രഖ്യാപനം നടത്തും. വിദ്യാര്‍ഥി സംഘടനകളും പൊതു, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും ഇതിന്റെ ഭാഗമാകും. സമര പ്രഖ്യാപനത്തില്‍ എം എസ് എഫ്, ഫ്രറ്റേണിറ്റി ഫ്രണ്ട്, എ ബി വി പി എന്നിവ ഒഴികെയുള്ള എല്ലാ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു ലക്ഷം ഇ-മെയില്‍ അയക്കും. രാജ്ഭവനിലേക്ക് എസ് എഫ് ഐ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധനവില്‍ എസ് എഫ് ഐ വലിയ പ്രതിഷേധം നടത്തി. വി സി നിരന്തരം വിദ്യാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിച്ചു. മിനുട്ട്സ് അടക്കം വി സി തിരുത്തി. തൃശൂരും തിരുവനന്തപുരത്തും വി സിയെ എസ് എഫ് ഐ തടഞ്ഞു. ഫീസ് വര്‍ധനവിന തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പഠിപ്പ് നിര്‍ത്തി പോകുന്ന സാഹചര്യം ഉണ്ടായി.
പത്ര മുത്തശ്ശി എന്ന് പറയുന്ന മാധ്യമത്തിലെ മാധ്യമ പ്രവര്‍ത്തകർക്ക് ലൈംഗിക ദാരിദ്ര്യമാണ് എന്നേ പറയാന്‍ സാധിക്കൂ. അവർ ചെയ്തത് തെറ്റാണ്. മാധ്യമ മേഖലയിലെ അവരുടെ അപചയത്തിന്റെ ഭാഗമാണ്. ഇനിയെങ്കിലും അങ്ങനെ ചെയ്യരുതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

