
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തരൂരിന്റെ വിമർശനങ്ങൾ കേരളത്തിലെ കോൺഗ്രസിന് തലവേദനയാകുന്നു. നെഹ്റു കുടുംബത്തിനെതിരെയുള്ള വിമർശനത്തിൽ ഉറച്ചു നിൽക്കുകയാണ് ശശി തരൂർ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കോൺഗ്രസ് നേരത്തെ ആരംഭിക്കേണ്ടതായിരുന്നു എന്നും തരൂരിന്റെ വിമർശിച്ചു. നെഹ്റു കുടുംബത്തെ ലക്ഷ്യമാക്കി രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമർശിച്ച തരൂർ തന്‍റെ നിലപാട് കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് ആവർത്തിച്ചു.
സിനിമാക്കാരുടെ മക്കൾ സിനിമാക്കാരാകുന്നു, ഡോക്ടർമാരുടെ മക്കൾ ഡോക്ടർമാർ ആകുന്നു, അതുപോലെ രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരായാൽ മതിയോ എന്ന് അദ്ദേഹം ചോദിച്ചു. 17 വർഷമായി ഞാൻ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു. ഞാൻ ആ കുടുംബത്തിന് എതിരല്ല. അപ്പോ പിന്നെ ഞാൻ എങ്ങനെ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പരോക്ഷമായി വിമർശനം ഉന്നയിച്ചു. തന്നെ ക്ഷണിക്കുന്നവർക്ക് വേണ്ടി മാത്രമേ പ്രചരണത്തിന് ഇറങ്ങുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവന്തപുരം എംപി കൂടിയായ ശശി തരൂർ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാവില്ല എന്ന കാര്യം ഇതോടെ ഏതാണ്ട് ഉറപ്പായി. മാത്രമല്ല നിലവിലുള്ള സംസ്ഥാന നേതൃത്വത്തോട് പല കാര്യങ്ങളിലും അദ്ദേഹത്തിന് എതിർപ്പുണ്ട്.
കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിനെ ശശി തരൂർ തുടർച്ചയായി പുകഴ്ത്തുന്നതും കോൺഗ്രസിന് തലവേദനയാണ്. തരൂരിനെ തള്ളാനും കൊള്ളാനും പറ്റാത്ത സ്ഥിതിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. എഐസിസി ഇക്കാര്യത്തിൽ അടിയന്തര നിലപാട് സ്വീകരിക്കണമെന്നും കേരളത്തിലെ നേതാക്കൾ ആവശ്യപ്പെടുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

