
തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ യഥാർത്ഥ വിഷയങ്ങളിൽ പ്രതികരിക്കാതെ കോൺഗ്രസ് വെറും ‘വടക്കുനോക്കിയന്ത്രങ്ങളായി’ മാറിയിരിക്കുകയാണെന്ന് ഷോൺ ജോർജ്ജ്. ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വേട്ട കണ്ടില്ലെന്ന് നടിക്കുന്ന കോൺഗ്രസ് നിലപാട് അവിടുത്തെ കലാപങ്ങൾക്ക് നേരിട്ട് ബന്ധമുള്ള ജമാഅത്ത് ഇസ്ലാമിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ട് സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ കോൺഗ്രസിന്റെ ഘടകകക്ഷിയായ ജമാഅത്ത് ഇസ്ലാമിയുമായുള്ള ബന്ധത്തിന് ദോഷം വരാതിരിക്കാനാണ് ഈ വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നത്.
പാലക്കാട് നടന്ന കരോൾ അക്രമവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഷോൺ ജോർജ്ജ് തന്റെ നിലപാട് വ്യക്തമാക്കി. പാലക്കാട്ടെ സംഭവം പള്ളിയുമായി ബന്ധമുള്ളതല്ലെന്ന് ബിഷപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാന്യമല്ലാത്ത രീതിയിൽ കരോളുമായി പോയാൽ അടി കിട്ടുക സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ, ഉത്തരേന്ത്യയിൽ ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് സംഘപരിവാർ നടത്തുന്ന അക്രമങ്ങളെ അപലപിക്കാൻ ഷോൺ ജോർജ്ജ് തയ്യാറായില്ല.
എല്ലാ ന്യൂനപക്ഷങ്ങൾക്കും എതിരെ ഉണ്ടാകുന്ന അക്രമങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിൽ ലഭിച്ച പരാതികളിൽ നടപടി എടുത്തിട്ടുണ്ടെന്നും ഇനിയുള്ള പരാതികളിലും അത്തരത്തിൽ കൃത്യമായ നടപടിയുണ്ടാകുമെന്നും ഉറപ്പുനൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

