
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മുൻ എ ഐ സി സി അംഗം സിമി റോസ്ബെൽ ജോൺ. യൂത്ത് കോൺഗ്രസ് മുൻനേതാവ് പി എസ് രാജേന്ദ്രപ്രസാദിനു നേരെയുണ്ടായ അജ്ഞാത സംഘത്തിൻ്റെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. രാജേന്ദ്രപ്രസാദിന് സംഭവിച്ചത് നാളെ എനിക്കും സംഭവിക്കുമെന്നും സിമി റോസ്ബെൽ.
യൂത്ത് കോൺഗ്രസ് എറണാകുളം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് രാജേന്ദ്രപ്രസാദിനെ ബുധനാഴ്ച രാവിലെയാണ് മാസ്ക് ധരിച്ച് ബൈക്കിൽ എത്തിയ രണ്ടംഗസംഘം ആക്രമിച്ചത്. ആലുവയിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജ് മുറിക്ക് മുന്നിൽ വെച്ചായിരുന്നു ആക്രമണം. രാജേന്ദ്രപ്രസാദിന്റെ ഇരു കൈകളുടെയും വലതു കാലിന്റെയും എല്ലുകൾക്ക് പൊട്ടലും തലയ്ക്കു പിന്നിൽ പരിക്കുമുണ്ട്. തനിക്കും രാജേന്ദ്രപ്രസാദിനും നേരെ കുറച്ചു നാളായി ഭീഷണി ഉണ്ടായിരുന്നു എന്നും വി ഡി സതീശനെതിരെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖമാണ് പ്രതികാരത്തിന് കാരണമെന്നും മുൻ എ ഐ സി സി അംഗം സിമി റോസ്ബെൽ ജോൺ പറഞ്ഞു.
രാജേന്ദ്രപ്രസാദിനെ തീർക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും തന്നെയും മകനെയും അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും വി ഡി സതീശന്റെ ബന്ധുവിൻറെ സുഹൃത്ത് മുന്നറിയിപ്പ് നൽകിയിരുന്നു എന്നും സിമി റോസ്ബെൽ പറഞ്ഞു. വീട്ടുകാരും സഹോദരങ്ങളും ഭീതിയിലാണ്. രാജേന്ദ്രപ്രസാദിന് സംഭവിച്ചത് നാളെ തനിക്കും സംഭവിക്കുമെന്നും സിമി റോസ്ബെൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

