
സംസ്ഥാനത്ത് പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം നിരവധി പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. ഇത്തരത്തിൽ 2002ലെ വോട്ടർ പട്ടികയുമായി മാപ്പിംഗ് നടത്താൻ കഴിയാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തുന്നുണ്ട്. ഇവർക്ക് വോട്ടർ പട്ടികയിൽ ഇടം നേടണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന രേഖകൾ ഹാജരാക്കണം. അപേക്ഷ നൽകിയ ആളുകളെ മൂന്നായി തരം തിരിച്ചാണ് ഇലക്ഷൻ കമ്മീഷൻ ഹിയറിങ് നടത്തുന്നത്.
ഹിയറിങ്ങിന് വിളിക്കുമ്പോൾ ജനനത്തീയതിക്കൊപ്പം ജനന സ്ഥലം കൂടി വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം. പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക് എന്നിവയാണ് ജനിച്ച സ്ഥലം രേഖപ്പെടുത്തുന്ന രേഖകൾ. എന്നാൽ 1987 മുൻപ് ജനിച്ച ആളുകളിൽ ഇത് പ്രായോഗികമല്ല. ഈ കാലഘട്ടത്തിൽ ജനിച്ച ആളുകളിൽ പലരും പത്താം ക്ലാസ് വിദ്യാഭ്യാസം ഇല്ലാത്തവരാണ്. പാസ്പോർട്ടോ, ജനന സർട്ടിഫിക്കേറ്റോ ഇല്ലാത്തവരാണ് ഭൂരിഭാഗവും.
രണ്ടാമത്തെ വിഭാഗക്കാർ 1987 നും 2004 നും ഇടയിൽ ജനിച്ചവരാണ്. ഇവർ സ്വന്തം ജനനത്തീയതിയും സ്ഥലവും ഹാജരാക്കുന്നതിനൊപ്പം, അച്ഛന്റെയോ അമ്മയുടെയോ ജനന സ്ഥലവും തീയതിയും ഹാജരാക്കണം. ഇതിലും ആദ്യ വിഭാഗത്തിലെ ആളുകൾ നേരിടുന്ന സമാന പ്രതിസന്ധി നേരിടും. മൂന്നാമത്തെ വിഭാഗം 2004 ന് ശേഷം ജനിച്ച വോട്ടർമാരാണ്. ഈ വിഭാഗത്തിൽ പെടുന്ന ആളുകൾ സ്വന്തം ജനന സ്ഥലത്തിനും തീയതിക്കും ഒപ്പം അച്ഛന്റേതും അമ്മയുടെതും ഹാജരാക്കണം. ഇതിൽ മാതാവോ പിതാവോ നേരത്തെ മരണപ്പെട്ടു പോവുകയോ വേർപെട്ടു പോവുകയോ ചെയ്ത ആളുകൾക്ക് പറയുന്ന രേഖകൾ ഹാജരാക്കുന്നതിൽ പ്രതിസന്ധി നേരിടും. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ആ വ്യക്തിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും, വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്യും. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനൊപ്പം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കൂടെ ശ്രമമാണ് നടക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

