
എസ്ഐആർ രജിസ്ടർ ചെയ്യുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യവസ്ഥകൾ സങ്കീർണമാണെന്ന് സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി. ജനന തീയതി തെളിയിക്കാൻ പ്രായമായവർക്ക് കഴിയുന്നില്ല. ജനാധിപത്യത്തിൽ വോട്ടവകാശം നൽകുന്നതിനു പകരം നിഷേധിക്കുകയാണെന്നും സിപിഐ എം കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ് ജയമോഹന്‍ കുറ്റപ്പെടുത്തി.
എസ്ഐആറിൽ കൊല്ലം ജില്ലയില്‍ വ്യാപക പരാതിയാണ് ഉയരുന്നത്. 2002ലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പ്രായമായ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നത് അതീവ ദുഷ്ക്കരമായിരിക്കുകയാണ്. പത്താംക്ലാസ് വരെ പഠിച്ചിട്ടില്ലാത്ത പലര്‍ക്കും ജനന തീയതി തെളിയിക്കുന്നതിന് കഴിയുന്നില്ല.
ഏറ്റവും എളുപ്പത്തില്‍ ഹാജരാക്കാന്‍ കഴിയുന്ന റേഷ ന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാൻ കാര്‍ഡ് ഇവ ഒന്നും തന്നെ ഇലക്ഷന്‍ കമ്മീഷന്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കുന്നില്ല. വീടുകള്‍ മാറിമാറി താമസിക്കുന്ന വാടകക്കാരായ താമസക്കാരില്‍ പലര്‍ക്കും റസിഡന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ 70 വയസ് കഴിഞ്ഞവർക്കും 10-ാം ക്ലാസ് വിദ്യാഭ്യാസം ഇല്ലാത്തവർക്കും വോട്ടർ പട്ടികയില്‍ ചേര്‍ക്കുന്നതിന് റേഷന്‍ കാര്‍ഡ് പ്രധാന തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സിപിഐ(എം) കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ് ജയമോഹന്‍ ആവശ്യപ്പെട്ടു.
അതേസമയം പുതിയ ബൂത്ത് ക്രമീകരണത്തിന്‍റെ ഭാഗമായി നൂറും ഇരുനൂറും ആളുകളുടെ പേരുകള്‍ അവര്‍ ഉള്‍പ്പെടേണ്ട ബൂത്തിന്‍റെ ഭാഗത്ത് നിന്ന് മാറി, കൂട്ടത്തോടെ മറ്റ് പല ഭാഗങ്ങളിലായെന്നും എസ് ജയമോഹന്‍ ചൂണ്ടിക്കാട്ടി. വ്യക്തിഗതമായി അപേക്ഷ നല്‍കി കൂട്ടിച്ചേര്‍ക്കാൻ കഴിയുന്നില്ലെന്നും അതാത് ബൂത്തുകളിലേക്ക് ഉള്‍പ്പെടുത്തി പട്ടിക പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

