
പേരാമ്പരയിൽ ഷാഫി പറമ്പിൽ അക്രമങ്ങൾ ഒക്കെ കാണിച്ചു കൂട്ടിയത് കേരളം ബഹിഷ്കരിച്ച ഒരു എംഎൽഎക്ക് വേണ്ടിയെന്ന് തുറന്നടിച്ച് ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ്. ജനങ്ങൾ ബഹിഷ്കരിച്ച ആ എംഎൽഎ ആശുപത്രിയിൽ കാണാൻ എത്തിയത് നമ്മൾ കണ്ടതാണല്ലോ എന്നു പറഞ്ഞ അദ്ദേഹം, രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കുവാൻ ആണോ ഷാഫി പറമ്പിൽ പേരാമ്പ്രയുടെ സമാധാന അന്തരീക്ഷം തകർത്തതെന്നും ചോദിച്ചു.
ഷാഫി കുറേ നാളുകളായി പേരാമ്പ്രയിൽ നിരവധി ഗിമ്മിക്കുകൾ കാട്ടിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ പ്രവർത്തനം ഒരുവശത്ത് അക്രമത്തിന്‍റെ പാതയാണെങ്കിൽ മറുവശത്ത് പറ്റിക്കലിന്‍റെ പാതയാണെന്നും എസ് കെ സജീഷ് വിമശിച്ചു. പേരാമ്പ്ര പഞ്ചായത്ത് ലൈഫ് സ്കീമിന് അനുവദിച്ച വീട്, യാതൊരു ഉളുപ്പുമില്ലാതെ, കോൺഗ്രസിന്‍റെ വീടാണ് എന്ന് പറഞ്ഞ് ഉദ്ഘാടനം ചെയ്ത മഹാമാന്യനാണ് ഷാഫിയെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ നിലനിൽപ്പിനും രാഷ്ട്രീയ നേട്ടത്തിനും കൂട്ടാളികളെ സംരക്ഷിക്കാനും വേണ്ടി ഈ പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ഷാഫി പറമ്പിൽ ശ്രമിക്കുകയാണെന്നും എസ് കെ സജീഷ് ആരോപിച്ചു. അദ്ദേഹം ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രവർത്തകന്‍റെ ധർമ്മമല്ല നിർവഹിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രവർത്തകൻ ഒരു പ്രദേശത്ത് എത്തിയാൽ സമാധാനം ഉണ്ടാകും, എന്നാൽ ഷാഫി പറമ്പിലിനെ പോലെയുള്ള ആളുകൾ എത്തിയാൽ അവിടെ കലാപം ഉണ്ടാകുമെന്നും എസ് കെ സജീഷ് ആഞ്ഞടിച്ചു. ഷാഫി പറമ്പിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നില്ലെങ്കിൽ, യുഡിഎഫ് ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ വേണ്ടി ഷാഫിയോട് സമർദ്ദം ചെലുത്തേണ്ടത് ഒരു പൊതു താല്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

