
പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തിലെ സ്മാര്‍ട്ട് അങ്കണവാടി കെട്ടിട ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടികളുടെ സമഗ്ര വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അങ്കണവാടികളുടെ വൈദ്യുതവത്ക്കരണത്തിന് വേണ്ടിയുള്ള ശ്രമം ഈ സര്‍ക്കാരിന്റെ തുടക്കകാലത്ത് തന്നെ ആരംഭിച്ചെന്നും വനിത ശിശുവികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വൈദ്യുതി വകുപ്പ് എന്നീ വകുപ്പുകളുടെ ഏകോപനത്തില്‍ 2800 അങ്കണവാടികളില്‍ വൈദ്യുതി എത്തിച്ചെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇക്കാലയളവില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നേട്ടങ്ങള്‍ എണ്ണി പറഞ്ഞാണ് മന്ത്രിയുടെ പോസ്റ്റ്. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ച ലക്ഷ്യമാക്കി അനേകം പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തിലെ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്തു. മനോഹരമായി നിര്‍മ്മിച്ച അങ്കണവാടിയിലെ മുറികള്‍ എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടികളുടെ സമഗ്ര വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്
1. ഈ സര്‍ക്കാരിന്റെ തുടക്ക കാലത്ത് അങ്കണവാടികളുടെ വൈദ്യുതവത്ക്കരണത്തിന് വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. 2800 അങ്കണവാടികളാണ് വൈദ്യുതിയില്ലാത്തതായി ഉണ്ടായിരുന്നത്. വനിത ശിശുവികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വൈദ്യുതി വകുപ്പ് എന്നീ വകുപ്പുകളുടെ ഏകോപനത്തില്‍ അതില്‍ ഓരോന്നിലുമായി വൈദ്യുതി എത്തിക്കാന്‍ സംയുക്തമായി ശ്രമം നടത്തി. ഇനി 12 ഓളം അങ്കണവാടികളിലാണ് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ ശേഷിക്കുന്നത്. വൈദ്യുതി എത്തിക്കാന്‍ കഴിയാത്ത അവിടെ സോളാര്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
2. എല്ലാ അങ്കണവാടികളേയും സ്മാര്‍ട്ട് അങ്കണവാടികളാക്കുകയാണ് ലക്ഷ്യം. അതിനായി പ്രത്യേകമായ പ്രോജക്ട് തയ്യാറാക്കി. ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടി പൂജപ്പുരയിലാണ് സ്ഥാപിച്ചത്. ഇതുവരെ 155 സ്മാര്‍ട്ട് അങ്കണവാടികള്‍ പൂര്‍ത്തിയാക്കി.
3. അങ്കണവാടികളില്‍ കുട്ടികള്‍ക്ക് ആദ്യമായി പാലും മുട്ടയും നല്‍കുവാനായി ആരംഭിച്ചു.
4. അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു ആദ്യമായി തയ്യാറാക്കി പുറത്തിറക്കി.
5. അങ്കണവാടി കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് കുഞ്ഞൂസ് കാര്‍ഡ് പുറത്തിറക്കി.
6. സംസ്ഥാനത്തെ അങ്കണവാടി പുസ്തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് നടത്തി.
7. അങ്കണവാടി പുസ്തകം പ്രായാനുസൃതമായി തയ്യാറാക്കി .
8. പഠന സഹായത്തിനായി അങ്കണവാടി ബുക്കുകളില്‍ ക്യു ആര്‍ കോഡും ഉള്‍പ്പെടുത്തി.
7. ‘വര്‍ണക്കൂട്’ കുമാരി ക്ലബ്ബുകൾ അങ്കണവാടികളിൽ ആധുനിക സംവിധാനങ്ങളോടെ സാക്ഷാത്ക്കരിച്ചു.
ഇങ്ങനെ തുടങ്ങി കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ച ലക്ഷ്യമാക്കി അനേകം പ്രവർത്തനങ്ങളാണ് ഈ സർക്കാരിന്റെ കാലഘട്ടത്തിൽ നടപ്പിലാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

