
തിരുവനന്തപുരത്ത് അനധികൃതമായി പ്രവർത്തിച്ച സ്പാ നഗരസഭാ അധികൃതർ അടപ്പിച്ചതിന് പിന്നാലെ വെട്ടിലായി ബിജെപി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്‌പായുടെ ഉടമസ്ഥർ ബിജെപി സംസ്ഥാന നേതാവും പിതാവും ആണെന്ന വിവരം പുറത്തായതോടെയാണ് നേതൃത്വം പ്രതിരോധത്തിലായത്. സ്പാ ലാഭകരമല്ലാത്തതിനാൽ മറ്റൊരാൾക്ക് കൈമാറി എന്നാണ് ബിജെപി നേതാവ് ഷൈൻ ലാലിന്റെ വിശദീകരണം. അതേസമയം സ്ഥാപനത്തിന്റെ ലൈസൻസ് ഇപ്പോഴും ഷൈൻലാലിന്റെ പിതാവിന്റെ പേരിലാണെന്ന് വ്യക്തമായതോടെ പാർട്ടിക്കുള്ളിലും അസ്വാരസ്യം പുകയുകയാണ്.
സ്പായുടെ മറവിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോർപ്പറേഷൻ സ്പർശൻ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പാ അടച്ചുപൂട്ടിയത്. സ്റ്റാച്യു ജങ്ഷനിലുള്ള സ്ഥാപനം ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എംപി. ഷൈൻ ലാലിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സൈബർ ഇടങ്ങളിൽ വ്യാപകമായ വിമർശനവും ഉയർന്നു. സ്പാ ലാഭകരമല്ലാത്തതിനാൽ മാസങ്ങൾക്ക് മുമ്പ് തന്നെ മറ്റൊരാൾക്ക് കൈമാറി എന്നാണ് നിലവിലെ അഡ്വ. ഷൈൻ ലാൽ എംപിയുടെ വിശദീകരണം. എന്നാൽ സ്പായുടെ ലൈസൻസ് സൈൻലാലിന്റെ പിതാവ് മനോഹരന്റെ പേരിലാണ് ഇപ്പോഴുമുള്ളത്.
ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേതാവിന്റെ തന്നെ അനധികൃത സ്പാ അടച്ചുപൂട്ടിയതോടെ വിഷയം രാഷ്ട്രീയ വിവാദവുമായി. സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായതോടെ ബിജെപി സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. ഷൈൻ ലാലിനോട് ബിജെപി വിശദീകരണം തേടിയതായാണ് സൂചന.23 കാരിയുടെ പരാതിയിലായിരുന്നു നഗരസഭയുടെ നടപടി. സ്പായിൽ നഗരസഭ മിന്നൽ പരിശോധന നടത്തിയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ കണ്ടെത്തിയത്. വലിയ നിയമലംഘനമാണ് ഈ സ്പായുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്നും നഗരസഭ കണ്ടെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


