
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം. ‘വാനോളം മലയാളം ലാല്‍’സലാം’ എന്ന പേരിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിച്ചു.
ഇന്ത്യൻ സിനിമയിലെ അമൂല്യമായ സിംഹാസനം സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ എന്നും അദ്ദേഹത്തിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ല. മലയാളികളുടെ അപര വ്യക്തിത്വമാണ് മോഹൻലാൽ’ എന്നും മുഖ്യമന്ത്രി മോഹൻലാലിനെ ആദരിച്ചുകൊണ്ട് പറഞ്ഞു.
ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
മന്ത്രി സജി ചെറിയാൻ,കെ എൻ ബാലഗോപാൽ , ജി ആർ അനിൽ തുടങ്ങിയ മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവരും പരിപാടിയിൽ സംസാരിച്ചു. രാഷ്ട്രീയ, സിനിമാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. പതിനായിരങ്ങൾ ഒഴുകിയെത്തിയ പ്രൗഢഗംഭീരമായ വേദിയിലായിരുന്നു മോഹൻലാലിനുള്ള സംസ്ഥാന സർക്കാരിന്റെ ആദരം.
കവി പ്രഭ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിച്ചു . ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലി.
ദില്ലിയിൽ വെച്ച് നടന്ന ദാദാസാഹിബ് ഫാൽക്കെ പുരസ്കാരദാന ചടങ്ങിലെതിനേക്കാൾ വൈകാരിക ഭാരത്തോടെയാണ് ഇവിടെ നിൽക്കുന്നതെന്ന് മോഹൻലാൽ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
അഭിനയ ജീവിതത്തിലുടനീളം മോഹൻലാലിന് പിന്തുണയും സ്നേഹവും അവസരവും നൽകിയ പ്രിയപ്പെട്ടവരുടെ സാന്നിധ്യം ‘മലയാളം വാനോളം, ലാൽസലാം’ പരിപാടിയുടെ മാറ്റ് കൂട്ടി. തുടർന്ന് കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രമണ്യൻ ആശാൻ ‘തിരനോട്ടം’ അവതരിപ്പിച്ചു. പിന്നാലെ മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ അരങ്ങേറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

