
വരാപ്പുഴയിൽ നീന്തൽ പരിശീലനത്തിനായി കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ – ഷിബി ദമ്പതികളുടെ മകൻ ഗോഡ് വിനാണ് (13) മരിച്ചത്. വൈകിട്ട് നാലിന് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപത്താണ് ദുരന്തമുണ്ടായത്. കോതാട് ജീസസ് ഹയർസെക്കൻ്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഗോഡ് വിൻ ക്ലാസ് കഴിഞ്ഞ ശേഷം മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്. പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങിയ ഗോഡ് വിൻ മുങ്ങിത്താഴുകയായിരുന്നു.
രക്ഷിക്കാനായി ശ്രമിച്ച കൂട്ടുകാരനും നീന്തൽ വശമില്ലാതിരുന്നതിനാൽ ഇയാളും മുങ്ങി താഴ്ന്നു. ബഹളം കേട്ട് സമീപത്ത് ജോലി ചെയ്തിരുന്നവർ ഓടിയെത്തിയാണ് കൂട്ടുകാരനെ രക്ഷപ്പെടുത്തിയത്. ഇതിനിടയിൽ വെള്ളത്തിനടിയിലേയ്ക്ക് താഴ്ന്ന് പോയ ഗോഡ് വിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് എത്തിയ ഫയർഫോഴ്സ് സ്കൂബ ടീമിന്‍റെ രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

