
സംസ്കൃത ഗവേഷണത്തെ സംബന്ധിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് പി.എസ്. ഗോപകുമാർ പത്രമാധ്യമത്തിലൂടെ നടത്തിയതെന്ന് അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി എസ് ശ്യാം കുമാർ.
കേരള സർവകലാശാല സംസ്‌കൃതവിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥിയായ വിപിൻ വിജയന്റെ ഗവേഷണ പ്രബന്ധത്തെ സംബന്ധിച്ച് സിണ്ടിക്കേറ്റ് മെമ്പർ പി.എസ്. ഗോപകുമാർ ജന്മഭൂമിയിൽ നൽകിയ ലേഖനത്തെ സംബന്ധിച്ച് ടി എസ് ശ്യാം കുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ആണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിലെ സംസ്കൃത ഗവേഷണത്തെ സംബന്ധിച്ച ധാരണയില്ലായ്മയാണ് ഗോപകുമാറിന്റെ ഇത്തരമൊരു പ്രസ്താവനക്ക് ആധാരമെന്നും ഇന്ത്യൻ സർവകലാശാലകളിൽ മാത്രമല്ല ലോകത്തുള്ള എല്ലാ സർവകലാശാലകളിലും സംസ്കൃത ഭാഷയിലുള്ള ബഹുഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും എഴുതപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയിലാണ് എന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. സംസ്കൃത ഗവേഷണ പ്രബന്ധങ്ങൾ സംസ്കൃത ഭാഷയിൽ തന്നെ എഴുതണമെന്ന നിയമമോ നിബന്ധനയോ നിലവിലില്ല എന്നിരിക്കെ പി.എസ്. ഗോപകുമാറിന്റെ വാദങ്ങൾ സമ്പൂർണമായി വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ പടർത്തുന്നതുമാണെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പി.എസ്. ഗോപകുമാർ കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് മെമ്പറാണ്. എന്നാൽ സംസ്കൃത ഗവേഷണത്തെ സംബന്ധിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം പത്രമാധ്യമത്തിലൂടെ നടത്തിയിരിക്കുന്നത്.
സംസ്കൃത ഭാഷയിൽ പി. എച്. ഡി. നേടുന്നതിനുള്ള ഗവേഷണ പ്രബന്ധം ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കി എന്നതാണ് പി.എസ് ഗോപകുമാറിന്റെ ആരോപണങ്ങളിലൊന്ന്. ഇന്ത്യയിലെ സംസ്കൃത ഗവേഷണത്തെ സംബന്ധിച്ച ധാരണയില്ലായ്മയാണ് ഗോപകുമാറിന്റെ ഇത്തരമൊരു പ്രസ്താവനക്ക് ആധാരം. ഇന്ത്യൻ സർവകലാശാലകളിൽ മാത്രമല്ല ലോകത്തുള്ള എല്ലാ സർവകലാശാലകളിലും സംസ്കൃത ഭാഷയിലുള്ള ബഹുഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും എഴുതപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. ഇന്ത്യയിലെ ഡോക്ടറൽ ഗവേഷണ പ്രബന്ധങ്ങൾ ലഭ്യമാവുന്ന “ശോധ് ഗംഗ” പരിശോധിച്ചാൽ, ഇന്ത്യയിലെ സംസ്കൃത ഭാഷയിലുള്ള ഗവേഷണ പ്രബന്ധങ്ങളുടെ തൊണ്ണൂറ് ശതമാനവും എഴുതപ്പെട്ടിരിക്കുന്നത് ഇംഗ്ലീഷിലാണെന്ന് ബോധ്യപ്പെടും. ആഗോള തലത്തിൽ അറിയപ്പെടുന്ന സംസ്കൃത പണ്ഡിതരും ഗവേഷകരുമായ പ്രൊഫ. അലക്സി സ് സാന്റേഴ്സൺ, ഡോ. ഡൊമനിക് ഗുഡാൾ, പ്രൊഫ. ദിവാകർ ആചാര്യ എന്നിവരുടെയെല്ലാം സംസ്കൃത ഗവേഷണ പ്രബന്ധങ്ങൾ ഇംഗ്ലീഷിലാണ്. എന്തിനേറെ പറയുന്നു ” സംസ്കൃത വാദിയായ ” ഡോ. സി.എൻ. വിജയകുമാരിയുടെ മാർഗനിർദ്ദേശത്തിൽ 2022 ൽ കേരള സർവകലാശാലയിൽ സമർപ്പിക്കപ്പെട്ട തേജസ് നമ്പൂതിരിയുടെ ഗവേഷണ പ്രബന്ധത്തിന്റെ (Philosophy of Tantra as Reflected in Sarada Tilaka )ഭാഷ തന്നെ സംസ്കൃതമല്ല, ഇംഗ്ലീഷാണ്. സംസ്കൃത ഗവേഷണ പ്രബന്ധങ്ങൾ സംസ്കൃത ഭാഷയിൽ തന്നെ എഴുതണമെന്ന നിയമമോ നിബന്ധനയോ നിലവിലില്ല എന്നിരിക്കെ പി.എസ്. ഗോപകുമാറിന്റെ വാദങ്ങൾ സമ്പൂർണമായി വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ പടർത്തുന്നതുമാണെന്ന് പറയാതെ വയ്യ.
സംസ്കൃത ഭാഷയിലെ ഗവേഷണ പ്രബന്ധങ്ങൾ മറ്റ് ഭാഷകളിൽ സമർപ്പിക്കുന്നതിൽ പുനരാലോചന വേണമെന്ന് ഡോ. വിനോദ് കുമാർ ഉൾപ്പെടെയുള്ളവർ ഗവർണർക്ക് നിവേദനം നൽകിയതിന്റെ പശ്ചാത്തലത്തിൽ കൂടി വേണം പി.എസ്. ഗോപകുമാറിന്റെ ലേഖനം പരിശോധിക്കാൻ. സംസ്കൃത ഗവേഷണത്തെ യാഥാസ്ഥിതിക പൗരോഹിത്യ കാഴ്ചപ്പാടിൽ തളച്ചിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ വാദമെന്നുള്ള കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ആത്യന്തികമായി വിജ്ഞാനത്തിന്റെ ജനാധിപത്യവൽക്കരണത്തെ തടയുകയാണ് ഹിന്ദുത്വർ ലക്ഷ്യമാക്കുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും.
ടി എസ് ശ്യാം കുമാർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


