
കാസർഗോഡ് തലപ്പാടിയിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിൽ, കർണാടക ആർടിസി ബസിന്റെ ഡ്രൈവർ അറസ്റ്റിൽ. കർണാടക ബാഗൽകോട്ട് സ്വദേശി നിജലിംഗപ്പ (47) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ദേശീയ ദേശീയപാത 66 ൽ കേരള -കർണാടക അതിർത്തിയായ തലപ്പാടിയിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു നാടിനെ നടുക്കിയ അപകടം.
ഓട്ടോ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബസ് കാത്ത് നിൽക്കുന്നവരെയും ഇടിക്കുകയായിരുന്നു.
കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ആദ്യം റോഡിൻറെ മറുഭാഗത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കറങ്ങിത്തിരിഞ്ഞ ബസ്സ് പിന്നോട്ടു പോയി. റോഡരികിലുള്ള കൈവരികൾ തകർത്ത് ബസ് കാത്തിരിക്കുന്നവരെ ഇടിച്ചു വീഴ്ത്തിയ ശേഷം മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ച് റോഡിന് പുറത്തേക്ക് മറിയുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേർന്ന് അപകടത്തിൽപ്പെട്ടവരെ മംഗൽപാടി താലൂക്ക് ആശുപത്രിയിലും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും 11 വയസ്സുകാരിയും നാല് സ്ത്രീകളുമടക്കം മരിച്ച ആറ് പേരും കർണാടക കെ സി റോഡ് സ്വദേശികളാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

