
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ഗൃഹസമ്പർക്കത്തിനിടയിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഗൃഹസന്ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭക്ഷണം കഴിച്ച പാത്രം അദ്ദേഹം തന്നെ കഴുതി വയ്ക്കുന്ന വീഡിയോയ്ക്ക് പിന്നാലെ അത് അദ്ദേഹത്തിന്റെ നല്ല ശീലത്തിന്റെ അടയാളമാണെന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം പരിഹാസവിമായി വന്നിരുന്നു. നേതാവിനെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനരീതിക്കെതിരെയും ഉയരുന്ന പരിഹാസങ്ങൾക്ക് ശക്തമായ മറുപടിയുമായി എംഎ ബേബിയുടെ ഭാര്യ ബെറ്റി ലൂയിസ് രംഗത്ത് വന്നിരുന്നു. ഫെയ്സ് ബുക്കിലൂടെയാണ് ബെറ്റി പ്രതികരിച്ചത്. പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.
ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്. ഏ കെ ജി സെന്ററിലും, ഏ കെ ജി ഭവനിലും, ജില്ലാ കമ്മിറ്റി ഓഫീസുകളിലും മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവരവർ കഴിച്ച പാത്രങ്ങൾ സഖാക്കൾ സ്വയം കഴുകി വെക്കുന്ന സമ്പ്രദായമാണുള്ളത്. ബേബി സ്വന്തം വീട്ടിലും അടുപ്പമുള്ള മറ്റു സ്ഥലങ്ങളിലും അങ്ങിനെതന്നെ ചെയ്യുന്നു. ഞങ്ങൾക്കതിൽ അഭിമാനമേയുള്ളൂ.
ഞങ്ങളുടെ വീടുകളിൽ സഹായത്തിന് ആരുമില്ലാത്തപ്പോൾ എനിക്കോ ചിഞ്ചുവിനോ ആവലാതി ഇല്ല. ഞങ്ങൾ അറിയാതെയും പറയാതെയും അപ്പുവും ബേബിയും വീട്ടിലെ പാത്രങ്ങൾ നല്ല വൃത്തിയായി തന്നെ കഴുകി വെച്ചിട്ടുണ്ടാകും.
ഞങ്ങളുടെ വിവാഹത്തിന് ശേഷം അടുത്ത കൂട്ടുകാരനായ ജെ ബി മോഹനന്റെ തിരുവനന്തപുരത്തെ വീട്ടിൽ പോയപ്പോൾ, അദ്ദേഹത്തിന്റെ അച്ഛൻ ഔവർ കോളേജിന്റെ സ്ഥാപകരിൽ ഒരാളായ ബാലകൃഷ്ണൻ നായർ സർ പറഞ്ഞത് ഈ അവസരത്തിൽ ഓർത്തുപോകുന്നു. അദ്ദേഹം ആദ്യമായി ബേബിയെ കാണുന്നത് അന്ന് പാളയത്ത് പ്രവർത്തിച്ചിരുന്ന സി പി ഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ചെന്നപ്പോഴായിരുന്നു. ബേബി അപ്പോൾ ചൂല് കൊണ്ട് പാർട്ടി ഓഫീസ് തൂത്തു വൃത്തിയാക്കുകയായിരുന്നു. എസ് എഫ് ഐ യുടെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ ആയിരുന്നു അത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ബേബിയോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു.
ഇങ്ങനെ പരിഹസിക്കുന്നവർ ഒന്നോർക്കുക…നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്… നിങ്ങൾ നിങ്ങളെ പോലെയാണ് മറ്റുള്ളവരും എന്ന് കരുതുന്നു…
ഞങ്ങൾ ഗൃഹസന്ദർശനം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇനിയും വീടുകൾ കയറിയിറങ്ങും…നിങ്ങളുടെ കാപട്യങ്ങൾ മനസ്സിലാക്കി സത്യം ജനങ്ങളെ ബോധ്യപ്പെടുത്തും…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


