
കണ്ണൂർ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്തെ ആദ്യ സമഗ്ര അന്തർദേശീയ വിദ്യാലയം.മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി 5000 കോടി രൂപയാണ് സർക്കാർ സംസ്ഥാനത്ത് ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തർദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും അക്കാദമിക് മികവിലൂടെയുമാണ് മുണ്ടേരി സ്‌കൂൾ സംസ്ഥാനത്തെ ആദ്യ സമഗ്ര അന്തർദേശീയ വിദ്യാലയം എന്ന നേട്ടം കൈവരിച്ചത്.
രാജ്യസഭ എം പിയായിരുന്ന ഘട്ടത്തിൽ കെ കെ രാഗേഷിന്റെ ശ്രമ ഫലമായാണ് മുണ്ടേരി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നത്.അത്യാധുനിക കെട്ടിട സമുച്ചയങ്ങൾ, ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ സംവിധാനമുള്ള സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ഓഡിറ്റോറിയം,പ്ലാനറ്റോറിയം,സയൻസ് എക്സിബിഷൻ സെന്റർ ,ഓപ്പൺ എയർ തീയേറ്റർ,ബയോ ഡൈവേഴ്സിറ്റി പാർക്ക്,ഗ്രൗണ്ട്,ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ ഇവിടെയുണ്ട്.
സാധാരണ ഒരു ഹൈസ്കൂൾ എന്ന നിലയിൽ നിന്നും മാറി രാജ്യത്തിന് മാതൃകയാകുന്ന രീതിയിലുള്ള വികസനം ആർജിക്കാൻ കഴിഞ്ഞു എന്നതാണ് മുണ്ടേരി സ്കൂളിന്റെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ മുൻ എം.പി. കെ.കെ. രാഗേഷ് അധ്യക്ഷനായി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ വിശിഷ്ടാതിഥിയായി. മുദ്ര വിദ്യാഭ്യാസ സമിതി ജനറൽ കൺവീനർ പി.പി.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, വൈസ് പ്രസിഡന്റ് ടി. ഷബ്‌ന തുടങ്ങിയവർ പങ്കെടുത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

