
ആഗോള അയ്യപ്പ സംഗമത്തിന്റെ വസ്തുതകൾ ഹൈക്കോടതി മനസ്സിലാക്കി എന്നതാണ് വിധി സൂചിപ്പിക്കുന്നത് എന്ന് മന്ത്രി വി എൻ വാസവൻ. കോടതി നിർദേശിച്ചത് പോലെയാണ് അയ്യപ്പ സംഗമം നടക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
താൽക്കാലിക പന്തലാണ് നിർമ്മിക്കുന്നത്. 3000 പേർക്ക് ഇരിക്കാവുന്ന ജർമൻ പന്തലാണ് നിർമ്മിക്കുക. സ്ഥിരം നിർമ്മാണമല്ല നടക്കുക. തീർത്ഥാടകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാകും ക്രമീകരണം നടത്തുക. എല്ലാ വരവ് ചെലവ് കണക്കും സുതാര്യമായിരിക്കും എന്നും മന്ത്രി പറഞ്ഞു. ആരെയും ബോധ്യപ്പെടുത്താൻ സാധിക്കും. സർക്കാരിന്റെയോ ബോർഡിന്റെയോ പണം ധൂർത്തടിക്കാൻ അല്ല പരിപാടി നടത്തുന്നത്. ആഗോള അയ്യപ്പ സംഗമം എല്ലാ അർത്ഥത്തിലും സുതാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
Also read: ആഗോള അയ്യപ്പ സംഗമത്തിന് പച്ചക്കൊടി: നടത്താമെന്ന് ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി
ഹൈക്കോടതിവിധിയെ സ്വാഗതം ചെയ്യുന്നു. വിശ്വാസി സമൂഹത്തിന്റെ താൽപ്പര്യം സംരക്ഷിച്ചാകും പരിപാടി നടത്തുക. 28 സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും. തമിഴ്നാട് സർക്കാരിൽ നിന്ന് രണ്ടു മന്ത്രിമാർ പങ്കെടുക്കും. ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ പങ്കെടുക്കും എന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷ നേതാവുമായി പിന്നീട് ആശയവിനിമയം ഉണ്ടായിട്ടില്ല. എപ്പോൾ വേണമെങ്കിലും അദ്ദേഹവുമായി സംസാരിക്കാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാണ്. പക്ഷേ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല എന്നും മന്ത്രി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

