
തിരുമല അനിലിന്റെ മരണത്തിന് പിന്നാലെ വന്ന പുതിയ സെക്രട്ടറിക്കും പ്രസിഡൻ്റിനും മനസാക്ഷിയില്ലെന്ന് നിക്ഷേപകൻ ശശിധരൻ്റെ മകൾ കൈരളി ന്യൂസിനോട് പറഞ്ഞു. 10.60 ലക്ഷം രൂപ നിക്ഷേപിച്ചതിൽ പലിശ പോലും തിരികെ നൽകിയില്ല. അനിൽ വാങ്ങിയ പണത്തിന് തങ്ങൾ ഉത്തരവാദിയല്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.
“അനിച്ചേട്ടൻ്റെ പിന്തുണ നല്ല രീതിയിൽ ഉണ്ടായിരുന്നു. തുക തിരികെ നൽകാമെന്ന് അനിൽ പറഞ്ഞിരുന്നു. 10.60 ലക്ഷം രൂപയാണ് നിക്ഷേപം നൽകിയത്. ജൂലൈയിൽ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇതുവരെ പലിശ പോലും നൽകിയില്ല. സെക്രട്ടറി നീലിമ ആർ കുറുപ്പ്, തളർന്നു കിടക്കുന്ന തൻ്റെ അച്ഛനോട് ബാങ്കിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നീലിമ ആർ കുറുപ്പിൻ്റെ വാശിയെ തുടർന്നാണ് അച്ഛനെ ബാങ്കിൽ എത്തിച്ചത്”.
“കൈയ്യും കാലും തളർന്ന തൻ്റെ അച്ഛനെ ബാങ്കിൽ എത്തിച്ച് ഒപ്പ് വെപ്പിച്ചു. പിറ്റേന്ന് നമ്മൾക്കെതിരെ സെക്രട്ടറി പരാതി നൽകി. ഞങ്ങൾ അല്ല, അനിൽ അല്ലെ തുക വാങ്ങിയതെന്നാണ് പുതിയ പ്രസിഡൻ്റ് ഗോപാൽ പറഞ്ഞത്. രണ്ട് വർഷത്തിനുള്ളിൽ കുറച്ച് കുറച്ചു തരാൻ ശ്രമിക്കാമെന്നും പുതിയ പ്രസിഡൻ്റ് പറഞ്ഞു. സെക്രട്ടറിക്കും പ്രസിഡൻ്റിനും മനസാക്ഷി ഇല്ല. മനസാക്ഷി ഉണ്ടായിരുന്നെങ്കിൽ തളർന്നു കിടക്കുന്ന അച്ഛനെ ബാങ്കിലേക്ക് സെക്രട്ടറി വിളിപ്പിക്കില്ലായിരുന്നു. അവരോട് ഇനിയും സംസാരിക്കാൻ നമുക്ക് താല്പര്യമില്ല”. നിക്ഷേപകൻ ശശിധരൻ്റെ മകൾ ശശികല കൈരളി ന്യൂസിനോട് പറഞ്ഞു.
അതേസമയം, തിരുമല അനിലിൻ്റെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരായ നിക്ഷേപകരുടെ ബന്ധുക്കളെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചു. ബാങ്കിൽ വെച്ചാണ് മൊഴിയെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

