
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കാൻ പോകുകയാണ്. പലയിടങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനവും പുരോഗമിക്കുകയാണ്. അതിനിടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ബിജെപിയിൽ പൊട്ടിത്തെറിയിലേക്ക്. ഒരു വിഭാഗം നേതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ച് എം ആർ ഗോപൻ ഉൾപ്പെടെയുള്ളവർക്ക് സ്ഥാനാർത്ഥിത്വം നൽകിയ നടപടിയിൽ അമർഷം പുകയുന്നു. ഇഷ്ടക്കാരെ സ്ഥാനാർത്ഥിയാക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് വിമത സ്ഥാനാർത്ഥികളെ നിർത്താനുള്ള നീക്കത്തിലാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിനിർണയ ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ബിജെപിക്കുള്ളിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്ന ചിലരെ സ്ഥാനാർത്ഥിയാക്കാനുള്ള നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും നേരത്തെ രംഗത്തെത്തിയിരുന്നു.
നേമത്ത് മുൻ കൗൺസിലർ എം ആർ ഗോപനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ബിജെപി ഏരിയ പ്രസിഡന്റ് എം ജയകുമാർ നേരത്തെ രാജി വെച്ചിരുന്നു. കഴിഞ്ഞ തവണ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ച ആളാണ് ഗോപൻ എന്ന് ജില്ലാ പ്രസിഡണ്ടിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പിന്നീട് നേതൃത്വം ഇടപെട്ട് രാജി പിൻവലിച്ചെങ്കിലും എം ആർ ഗോപനെ നേമത്തുതന്നെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. പ്രവർത്തകരുടെ അഭിപ്രായം അവഗണിച്ച് നേതൃത്വം തന്നിഷ്ടം കാട്ടിയാൽ വിമത സ്ഥാനാർത്ഥികളെ നിർത്താനായിരുന്നു ഒരു വിഭാഗം പ്രവർത്തകരുടെ തീരുമാനം. പ്രവർത്തകർ വേണ്ടെന്നു പറഞ്ഞ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ വിമതശല്യം ബിജെപിക്ക് തലവേദനയാകും.
വട്ടിയൂർക്കാവിലും തിരുവനന്തപുരം സെൻട്രലിലും വിമതനീക്കവുമായി പ്രാദേശിക നേതാക്കൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കൊടുങ്ങാനൂരിൽ വിവി രാജേഷിനെ ജയിപ്പിക്കുന്നതിന് കോൺഗ്രസുമായി രഹസ്യ ധാരണ ഉണ്ടാക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

