
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ, തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി എൽ ഡി എഫ്. 93 വാർഡുകളിലെ ഇടത് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സിപിഐഎം -70, സി പി ഐ – 17, കെ സി എം -3, ആർ ജെഡി-3, ജെഡിഎസ് – 2, ജെ എസ് എസ്, ജനാധിപത്യ കേരള കോൺഗ്രസ്, എൻസിപി, കേരള കോൺഗ്രസ് ബി – 1 സീറ്റ് വീതം എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ബാക്കിയുള്ള എട്ട് സീറ്റുകളിൽ ഘടക കക്ഷികളുമായുള്ള ചർച്ച പുരോഗമിക്കുകയാണ്.
പൗണ്ട്കടവ്, വെങ്ങാനൂർ, ബീമാപള്ളി, കാലടി, ഫോർട്ട്, ശ്രീകണ്ഠേശ്വരം, കരമന, മേലാങ്കോട് എന്നിവിടങ്ങളിൽ നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് ആണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എം വിജയകുമാർ എന്നിവർ പങ്കെടുത്തു.
30 വയസ്സിന് താഴെ പതിമൂന്നു പേരാണ് ഇടത് സ്ഥാനാർഥികളായി എത്തുന്നതെന്നും ശ്രദ്ധേയം. ആലത്തറയിൽ മത്സരിക്കുന്ന 21 കാരിയായ മേഘ്നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. ജില്ലാ കമ്മിറ്റി അംഗം ആർ പി ശിവജി, മുൻ മേയർ കെ ശ്രീകുമാർ, ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ എസ് പി ദീപക് എന്നിവർ മത്സരരംഗത്തുള്ള പ്രമുഖ നേതാക്കളാണ്. ആർ പി ശിവജിയെ കൂടാതെ കെ ശ്രീകുമാർ, വഞ്ചിയൂർ ബാബു തുടങ്ങിയവർ ഏരിയ സെക്രട്ടറിമാരാണ്.
തിരുവനന്തപുരം നഗരസഭ ഇടതുപക്ഷത്തിന്റെ കൈയിൽ ഭദ്രമായിരിക്കേണ്ടത് അനിവാര്യതയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി മങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. തലസ്ഥാനത്തെ ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയർ സ്ഥാനാർഥിയെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തെരഞ്ഞെടുപ്പിന് ശേഷമാണ് മേയറെ തീരുമാനിക്കുകയെന്ന് അഡ്വ. വി ജോയ് മറുപടി നൽകി. മുൻകൂട്ടി പ്രഖ്യാപിക്കുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

