തിരുവനന്തപുരത്തിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകരാന്‍ മെട്രോ റെയിലും

trivandrum metro project

തലസ്ഥാനത്തെ വികസന കുതിപ്പിന് കരുത്തേകാന്‍ മെട്രോയും എത്തുന്നു. സ്മാര്‍ട്ട് റോഡുകളെ പോലെ തലസ്ഥാന നഗരത്തിന്റെ ഗതാഗതവികസനത്തില്‍ വിപ്ലവകരമായ മാറ്റമാകും മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സാധ്യമാകുന്നത്. സമസ്തമേഖലകളിലും വികസനത്തിന്റെ പുതുവെളിച്ചം വിതിറയ നഗരമാണ് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം.

വികസനത്തിന്റെ പുതിയ ഗാഥ എഴുതി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ പിന്തള്ളിയാണ് തലസ്ഥാന നഗരത്തിന്റെ വളര്‍ച്ച. 2020 മുതലുള്ള ഭരണസമിതിക്കാലയളവില്‍ മികച്ച വികസനപദ്ധതികള്‍ നടപ്പിലാക്കിയതിനും രാജ്യത്തിന് തന്നെ മാതൃകയായി മാറിയതിനും 28 പുരസ്‌കാരങ്ങളാണ് നഗരസഭ നേടിയിട്ടുള്ളത്. മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി മൂന്നുതവണയും ആരോഗ്യമേഖലയിലെ മികവിന് രണ്ടുതവണ ആര്‍ദ്രകേരളം പുരസ്‌കാരവും നേടി. 2024ല്‍ സുസ്ഥിരവികസനത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരമായ യുഎന്‍ ഹാബിറ്റാറ്റ് ഷാങ്ഹായ് ഗ്ലോബല്‍ അവാര്‍ഡും തിരുവനന്തപുരം സ്വന്തമാക്കിയിട്ടുണ്ട്. ഭിന്നശേഷിസൗഹൃദ പുരസ്‌കാരം, മികച്ച ഹരിതകര്‍മസേനയ്ക്കുള്ള പുരസ്‌കാരം, വയോസേവന അവാര്‍ഡ്. നിതി ആയോഗിന്റെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് മികച്ച മാതൃകയായി പ്രഖ്യാപിക്കപ്പെട്ടത് ഇതെല്ലാം തിരുവനന്തപുരം നഗരത്തിന്റെ പ്രത്യേകതയാണ്.

Also read – കൊച്ചിയില്‍ പ്രീമിയം വർക്ക്‌സ്‌പേസ് തേടുന്ന ബിസിനസുകാർ ഇങ്ങ് പോര്; ഇൻഫോപാർക്കിൻ്റെ പുതിയ ഐടി സ്പേസ് പദ്ധതിയായ ‘ഐ ബൈ ഇൻഫോപാർക്ക്’ പ്രവർത്തന സജ്ജം

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറി തുടങ്ങി. മികച്ച സേവനങ്ങള്‍ ലഭിക്കുന്ന മെഡിക്കല്‍ കോളേജ്, ടൂറിസം രംഗത്തെ കുതിപ്പ് സമസ്ത മേഖലയിലെയും മികവാര്‍ന്ന മുന്നേറ്റത്തോടെ ഇന്ത്യയില്‍ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം നഗരത്തിന്റെ സ്ഥാനം. ആ വളര്‍ച്ചയുടെ വേഗം ത്വരിതപ്പെടുത്തുന്നാണ് മെട്രോ പദ്ധതിയും.

ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്നതാണ് ആദ്യ ഘട്ട അലൈന്‍മെന്റ്. പതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനാണ് ഒന്നാംഘട്ട അലെയ്ന്‍മെന്റ് അംഗീകരിച്ചതോടെ വിരാമമായിരിക്കുന്നത്.

മെട്രോ യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിലെത്തുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഗതാഗതക്കുരുക്ക് അഴിക്കാനും സാധ്യമാകും. മോണോ റെയിലും, ലൈറ്റ് മെട്രോയും തിരുവനന്തപുരത്ത് നടപ്പാക്കുന്നതിനായി പരിഗണിച്ചിരുന്നുവെങ്കിലും ഭാവിയിലേക്ക് ഇതുരണ്ടും ഗുണകരമാകില്ലെന്ന് കണ്ടെത്തി കൊച്ചി മെട്രോയോ രാജ്യത്ത് നടപ്പാക്കിയ മറ്റ് മെട്രോകളോ പോലെ ഒന്നുമതിയെന്ന് തീരുമാനിച്ചത്. തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനന്തപുരിയുടെ വികസനക്കുതിപ്പിന് പുതിയൊരു ഗതിവേഗമാണ് കൈവന്നു ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News