‘മോദി ഭരണത്തിൽ വളർച്ച കുറഞ്ഞു, നോട്ട് നിരോധനം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ജപ്പാനെ മറികടന്നേനെ’; സംഘപരിവാർ കമന്റുകൾക്ക് എണ്ണിയെണ്ണി മറുപടിയുമായി ഡോ. ടി.എം തോമസ് ഐസക്

ഇന്ത്യ നാലാം സാമ്പത്തിക ശക്തിയായി വളരുന്നു എന്ന വാർത്തയുമായി ബന്ധപ്പെട്ട തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. 1957 മുതൽ കേരളം ഭരിച്ച ഇടതുപക്ഷം സംസ്ഥാനത്തിന് എന്ത് നൽകി എന്ന ചോദ്യത്തിനും മോദി സർക്കാരിന്റെ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കും കൃത്യമായ കണക്കുകൾ നിരത്തിയാണ് അദ്ദേഹം മറുപടി നൽകിയത്.

സൂചികകളിൽ മുന്നിൽ കേരളം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ലോകരാജ്യങ്ങളുടെ ക്ഷേമപ്പട്ടികയിൽ മുൻനിരയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക പട്ടിണി സൂചികയിൽ (GHI) ഇന്ത്യ 102-ാം സ്ഥാനത്താണെങ്കിൽ കേരളം 15-25 സ്ഥാനങ്ങൾക്കിടയിലാണ്. മാനവവികസന സൂചികയിൽ ഇന്ത്യ 130-ാം സ്ഥാനത്തുള്ളപ്പോൾ കേരളം 50-60 സ്ഥാനങ്ങളിലുണ്ട്. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം തന്നെ കേരളം ദാരിദ്ര്യം ഏതാണ്ട് ഇല്ലാതാക്കിയ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം

പുതുവർഷമല്ലേ? ഒരു പുതിയരീതി തുടങ്ങാം. സാധാരണ സംഘികൾക്ക് മറുപടി പറയാൻ തുനിയാറില്ല. കൂടുതൽ വഷളത്തരമാകും കമന്റുകളായി എഴുതുക. ഇന്ത്യ നാലാം സാമ്പത്തിക ശക്തിയായി വളർന്ന വാർത്തയ്ക്കുള്ള പോസ്റ്റിനു കീഴിൽവന്ന ചില സഭ്യമായ കമന്റുകൾക്ക് എന്റെ പ്രതികരണം ഇതാ:

🔸GK Suresh Babu: “1957 മുതൽ കേരളം ഭരിച്ചിട്ട് CPM കേരളത്തിൽ എന്തു ചെയ്തു എന്നതും പഠനവിഷയമാണ്. ഭക്ഷണത്തിലും തൊഴിലിലും ഉണ്ടായിരുന്ന സ്വയം പര്യാപ്തത ഇല്ലാതായി. കയർ കൈത്തറി കശുവണ്ടി തുടങ്ങി പരമ്പരാഗത വ്യവസായങ്ങൾ തകർന്നു. പാരമ്പര്യ കുടിൽ വ്യവസായങ്ങളും ഇല്ലാതായി. ഗൾഫ് വരുമാനം നിലച്ചാൽ എന്താകും നമ്മുടെ ഗതി.”

⛔️ശ്രീ. സുരേഷ് ബാബുവിനെപ്പോലുള്ളവർക്കുപോലും ഇന്ത്യയെക്കുറിച്ച് വലിയ അഭിമാനമായിരിക്കുമ്പോൾ കേരളത്തെക്കുറിച്ചു മതിപ്പു പോരാ. കേരള സംസ്ഥാനത്തെ സാങ്കല്പികമായി ലോകരാജ്യങ്ങളുടെ ക്ഷേമപട്ടികയിൽ അണിനിരത്തിയാൽ ഫലം ഏതാണ്ട് ഇങ്ങനെയായിരിക്കും: ലോക പട്ടിണി സൂചിക (ജിഎച്ച്ഐ) – ഇന്ത്യ 102, കേരളം 15-25; മാനവവികസന സൂചിക ഇന്ത്യ 130, കേരളം 50-60; സുസ്ഥിര വികസന സൂചിക – ഇന്ത്യ 109, കേരളം 50-60. ഇന്ത്യാ സർക്കാരിന്റെ കണക്ക് പ്രകാരം ദാരിദ്ര്യം ഏതാണ്ട് ഇല്ലാതാക്കിയ സംസ്ഥാനമാണ് കേരളം.

1957-ലും കേരളം ഭക്ഷ്യ സ്വയംപര്യാപ്തമായിരുന്നില്ല. ഇന്നുമല്ല. പക്ഷേ, വ്യത്യാസം ഇന്ന് ഏറ്റവും നല്ല ഭക്ഷണം വാങ്ങാനുള്ള വരുമാനമുണ്ട്.

പരമ്പരാഗത വ്യവസായങ്ങൾ നവീകരിച്ചാൽ മാത്രമേ മറ്റു സംസ്ഥാനങ്ങളുമായി മത്സരിക്കാനാകൂ. അവ നമുക്ക് ചെയ്യണം.

ഗൾഫ് വരുമാനം നിലച്ചാലുള്ള പ്രത്യാഘാതം ചർച്ച ചെയ്യും മുമ്പ് ഗൾഫ് വരുമാനം എങ്ങനെ ഉണ്ടായിയെന്നതാണ് അന്വേഷിക്കേണ്ടത്. കേരളത്തിലെ സാധാരണ തൊഴിലാളിക്കുവരെ നല്ല വിദ്യാഭ്യാസവും ആരോഗ്യവും ഉള്ളതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പോയി ജോലി ചെയ്യാൻ കഴിയുന്നത്. ഇനി നമുക്ക് ഇത്തരം ജോലികൾ കേരളത്തിൽ തന്നെ സൃഷ്ടിക്കാനുള്ള തന്ത്രം മെനയണം. അതിനാണ് നവകേരളം.

🔸Unni Krishnan: “But modi only could do this Even now…”

⛔️മോദി ഇല്ലായിരുന്നുവെങ്കിൽ ഇതിനു മുന്നേ ഇന്ത്യ ജപ്പാനെ മറികടന്നേനെ. മോദിയുടെ 12 വർഷക്കാലത്തെ സാമ്പത്തിക വളർച്ച നോട്ട് നിരോധനവും മറ്റും മൂലവും മോദിക്ക് മുമ്പുള്ള 12 വർഷത്തേക്കാൾ താഴ്ന്നതാണ്.

🔸Raghu Lal: “എല്ലാ കാര്യത്തിലും വികസിത രാജ്യങ്ങളുടെ നിലവാരത്തിൽ കേരളം എത്തി എന്ന് അഭിമാനത്തോടെ നമ്മൾ പറയാറുണ്ട്. കേരളത്തിൻ്റെ പ്രതിശീർഷ വരുമാനം എത്ര ആണ് എന്ന് പറയാമോ സഖാവേ.”

⛔️2024-25-ൽ ദേശീയ പ്രതിശീർഷ വരുമാനത്തെക്കാൾ ഏതാണ്ട് 80 ശതമാനം ഉയർന്നത്.

🔸Nijaz Mohammad: “അതിൽ റെമിറ്റൻസ് കുറച്ചാലോ?”

⛔️ഇതിൽ റെമിറ്റൻസ് ഉൾപ്പെടില്ല. ഗൾഫ് പണം നാട്ടിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വരുമാന വർദ്ധനവേ ഉൾപ്പെടൂ.

🔸Vivek Thoniyot: “വേൾഡ് ബാങ്കിലെ സങ്കികൾ ഇന്ത്യ രാജ്യം 25 കോടി ജനങ്ങളെ അതി ദാരിദ്യത്തിൽ നിന്നും കര കയറ്റി എന്ന ഇല്ലാ കഥ പറഞ്ഞ് പരത്തുന്നുണ്ട്….. പ്രതിഷേധിക്കണം സഹാവേ… തേഞ്ഞിപ്പാലം പോസ്‌റ്റോഫീസിന് മുന്നിൽ…. ലോകം കാണട്ടെ…”

⛔️1973-ൽ കേരളത്തിലെ ദാരിദ്ര്യം ഇന്ത്യയിലെപ്പോലെ ഏതാണ്ട് 60 ശതമാനം ആയിരുന്നു. അത് പടിപടിയായി കുറഞ്ഞതാണ്. മോദി വന്നതിനുശേഷമല്ല.

🔸Vineesh Tutu Sitaram: “യുപിയിലെ ജനസംഖ്യ 24 കോടി കേരളത്തിലെ മൂന്നരക്കോടി അന്തംകമ്മികൾ യുപിയുമായി ആണല്ലോ പലകാര്യങ്ങളും കേരളത്തെ താരതമ്യം ചെയ്യുന്നത്!”

⛔️അതിനെന്ത്? മൊത്തം വരുമാനത്തെ അല്ലല്ലോ താരതമ്യം ചെയ്യുന്നത്. ഓരോ പൗരന്റെയും വിദ്യാഭ്യാസവും ആരോഗ്യവും പാർപ്പിടവും ക്ഷേമവുമല്ലേ? അങ്ങനെയല്ലേ വേണ്ടത്? ഇങ്ങനെല്ലേ ലോകരാജ്യങ്ങളെയും ഇന്ത്യയേയും കേരളത്തെയും ആദ്യത്തെ ചോദ്യത്തിൽ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

🔸Padmanabhan Calicut: “ഇന്ത്യ വളരുന്നു എന്ന് പറയാൻ മടി. 136 കോടി ജനതയുടെ പ്രതിഷീർഷ വരുമാനം കൂടുമ്പോൾ ഒരു രാജ്യം മൊത്തത്തിൽ വളരുന്നത് വലിയ വേഗത്തിൽ ആണ്. അത് വെറുതെ ഇരുന്നാൽ വരില്ല.”

⛔️ഇത് ഇപ്പോൾ തുടങ്ങിയതല്ല. ബ്രട്ടീഷുകാർ ഭരിച്ചിരുന്നപ്പോൾ 1 ശതമാനം ആയിരുന്നു സാമ്പത്തിക വളർച്ച. നെഹ്റുവിന്റെ കാലത്ത് അത് 3.5 ശതമാനമായി. പിന്നീട് അത് രാജീവ് ഗാന്ധിയുടെ കാലത്ത് 5 ശതമാനമായിരുന്നു. മൻമോഹൻ സിംഗ് മുതൽ മോദി വരെ ഏതാണ്ട് 7 ശതമാനമായിരുന്നു. മോദിയുടെ കാലത്ത് അത് 6.5 ശതമാനമായി. വേഗത കൂടുകയല്ല, കുറയുകയാണ് ചെയ്തത്.

🔸Prasannan Pillai Krishnapillai: “സമ്പന്നൻ അധ്വാനിച്ചും ബുദ്ധിയും പ്രതിഭവും പണവും ഉപയോഗിച്ച് കൂടുതൽ വളരും. അതൊരു മനോഭാവമാണ്. പണം സമ്പാദിക്കുന്നത് തെറ്റല്ല. അതിനു കഴിവില്ലാത്തവർ ജോലിക്കാരനായി ജീവിച്ച് മരിക്കും. ഉള്ളതെല്ലാം കുറെപ്പേർ ലോട്ടറിയിലും കള്ളുകുടിയിലും തീർക്കും. അതിന് അംബാനിയും അദാനിയും എന്തു പിഴച്ചു?”

⛔️ഭയങ്കരമാന ദാർശനിക ചിന്ത തന്നെ. പാവപ്പെട്ടവന് എന്തെങ്കിലും കൊടുത്താൽ അത് മോദിയുടെ ഭാഷയിൽ ഫ്രീബി (അല്ലെങ്കിൽ revdi culture). എന്നാൽ അദാനിക്കും അംബാനിക്കും കൊടുക്കുന്നതിന് എന്തെങ്കിലും കണക്കുണ്ടോ? ബ്രട്ടീഷ് രാജിൽ നിന്ന് ബില്യണയർ രാജിലേക്കുള്ള പരിവർത്തനം സർക്കാർ സഹായത്തോടെയാണ്.

🔸Sudheesh Kumar Sukumaran Nair: “രാജ്യത്ത് അതിസമ്പന്നർ ഉണ്ടായത് കൊണ്ട് എന്താണ് കുഴപ്പം? തോമസ് അത് പറയൂ..”

⛔️അതിദരിദ്രരുടെ മറുപുറമാണ് അതിസമ്പന്നർ.

🔸Sree Raj Kumar: “140 കോടി പോകട്ടെ… സഖാവിന്റെ വരുമാനം എത്ര ആണ്… എന്തെങ്കിലും ജോലി ഉണ്ടോ?…. അതും മോഡിടെ ഭരണത്തിന്റെ കുഴപ്പം ആണൊ സഖാവേ?”

⛔️ഞാൻ ഇക്കണോമിക്സ് പഠിപ്പിച്ചിരുന്ന പ്രൊഫസർ ആയിരുന്നു. ഇപ്പോൾ പെൻഷനുണ്ട്. അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

🔸Shinoj Thengamam: “കമ്മികൾ പൊട്ടന്മാരും വിവരമില്ലാഴ്മയും ആണെന്ന് തെളിയിക്കാനായി എന്നും ഓരോ പോസ്റ്റ്‌ ഇടും മരപാഴ്‌.”

⛔️Thank You Shinoj.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News