
പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന സംസ്ഥാന സർക്കാരിൻറെ ലൈഫ് പദ്ധതി അട്ടിമറിച്ച് യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലൈഫ് പദ്ധതിയിൽ ഒരു വീട് പോലും തൃക്കാക്കരയിൽ നിർമ്മിച്ചു നൽകിയിട്ടില്ല. നഗരസഭയിൽ ലഭിച്ച 380 അപേക്ഷകളിൽ നിർമ്മാണ അനുമതി പോലും നൽകിയില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
തൃക്കാക്കര നഗരസഭയിലെ 43 വാർഡുകളിലായി 380 പേരാണ് ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അപേക്ഷ നൽകിയത്. UDF ഭരിക്കുന്ന തൃക്കാക്കര നഗരസഭ ഇതിൽ ഒരു വീട് പോലും നിർമ്മിച്ചു നൽകിയിട്ടില്ലെന്ന് മാത്രമല്ല, നിർമ്മാണ അനുമതി പോലും നൽകിയിട്ടില്ല. സാമൂഹ്യ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമായിട്ടുള്ളത്. ജനങ്ങൾക്ക് കിട്ടേണ്ട ഏറ്റവും ആവശ്യമായ ഒരു പദ്ധതിയാണ് നഗരസഭ അട്ടിമറിച്ചത്. യുഡിഎഫ് ഭരണസമിതിയുടെ രാഷ്ട്രീയ പകപോക്കലിൻ്റെ ഇരകളാണ് തൃക്കാക്കരയിലെ ജനങ്ങൾ എന്നും രാജു വാഴക്കാല പറഞ്ഞു.
വീടില്ലാത്ത ഒരു കുടുംബത്തിനു പോലും ലൈഫ് പദ്ധതിയിലൂടെ വീടോ ഫ്ലാറ്റോ നിർമ്മിച്ചു നൽകാനുള്ള യാതൊരു നടപടിയും തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതി സ്വീകരിച്ചില്ല. യുഡിഎഫിനുള്ളിൽ തന്നെയുള്ള അധികാര വടംവലികളും കസേരകളിയും മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷം നഗരസഭയിൽ നടന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കോംപ്ലക്സ് പോലും ഉപയോഗ ശൂന്യമായി കിടക്കുന്നു. മാലിന്യ നീക്കത്തിൽ പരാജയപ്പെട്ട നഗരസഭയ്ക്ക് അതും ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

