
യുഡിഎഫ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ യുഡിഎഫ് ഘടകകക്ഷികൾക്ക് അതൃപ്തി. ജമാഅത്തെ ഇസ്‌ലാമിക്ക് അമിത പ്രാധാന്യം നൽകുന്നുവെന്നാണ് ഘടകകക്ഷികളുടെ വിമർശനം. 300 പഞ്ചായത്തുകളിൽ യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യത്തിലാണ്. സ്വതന്ത്ര വേഷത്തിലടക്കം 500 ലധികം സ്ഥാനാർത്ഥികൾ വേറെയുമുണ്ട്. തീവ്ര വർഗീയകക്ഷിയും മതരാഷ്‌ട്ര വാദികളുമായ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുചേർന്ന കോൺഗ്രസ്, ലീഗ് നീക്കത്തിനെതിരെയാണ് യുഡിഎഫ് ഘടകകക്ഷികൾ പ്രതിഷേധമുയർത്തുന്നത്.
ജമാഅത്തെ ഇസ്‌ലാമിക്ക് അമിത പ്രാധാന്യം നൽകുന്നുവെന്നാണ് വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സഖ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെക്കാൾ ഉയർന്ന പരിഗണന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർപാർടിക്കാണ്. ഔദ്യോഗിക ഘടകകക്ഷിയല്ലാതിരുന്നിട്ടും ആവശ്യപ്പെട്ട സീറ്റുകൾ എല്ലാം ജമാഅത്തെ ഇസ്ലാമിക്ക് നൽകി. എന്നാൽ, കോട്ടയത്തിനും ഇടുക്കിക്കും പുറത്ത് ജോസഫ് വിഭാഗം ചോദിച്ചതിന്റെ പകുതി പോലും നൽകിയില്ല.
അവഗണനയിൽ പ്രതിഷേധിച്ച് അമ്പതിലേറെ സീറ്റിൽ ജോസഫ് വിഭാഗം കോൺഗ്രസിനെതിരെ മത്സരത്തിലാണ്. തിരുവനന്തപുരം കോർപറേഷനിൽ അഞ്ച് ഡിവിഷനിൽ കോൺഗ്രസിനെതിരെ ജോസഫ് വിഭാഗം സ്വന്തം ചിഹ്‌നത്തിൽ മത്സരിക്കുന്നു. ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും ജോസഫ് വിഭാഗത്തിലെ ചില സ്ഥാനാർഥികൾ മുന്നണിക്ക് പുറത്താണ് മത്സരിക്കുന്നത്. കോൺഗ്രസ്സിന്റെ അവഗണനയിൽ മറ്റ് ഘടകകക്ഷികൾക്കും അമർഷമുണ്ട്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ ലീഗിനെക്കാൾ കൂടുതൽ സീറ്റ് നൽകി വെൽഫെയർ പാർടിക്ക് രണ്ടാം ഘടകകക്ഷിയുടെ സ്ഥാനം നൽകി. ഇക്കുറി യുഡിഎഫ് 300 പഞ്ചായത്തുകളിലാണ് ജമാഅത്തെയുമായി നേരിട്ട് സഖ്യമുണ്ടാക്കിയത്. തങ്ങളെ പരിഗണിക്കാതെ ജമാ അത്തെ ഇസ്ലാമിക്ക് അമിത പ്രാധാന്യം നൽകുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഘടകകക്ഷികളുടെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


