
ഇന്നലെ അവസാനിച്ച നിയമസഭാ സമ്മേളനം കേരള ചരിത്രത്തിലെ ശ്രദ്ധേയമായ സമ്മേളനമായിരുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. 21 ബില്ലുകളാണ് ഇന്നലെ പാസാക്കിയത്. ഈ ബില്ലുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഉണ്ടായില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
ബിഹാര്‍ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് സഭ പ്രമേയം പാസാക്കി, പ്രതിപക്ഷവും കൂടി ചേര്‍ന്ന് ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. എന്നാല്‍ പിന്നീട് ഒരു കാര്യത്തിലും പ്രതിപക്ഷം സഹകരിച്ചില്ല. സ്പീക്കറുടെ മുഖം മറച്ച് സഭാനടപടികള്‍ അലങ്കോലപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. നടുത്തളത്തിലിറങ്ങി സ്പീക്കറെ തെറി വിളിച്ചു, മന്ത്രിമാരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിച്ചു, അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഉമാ തോമസിനെ കവചമാക്കി നിര്‍ത്തി വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതാണെന്നും ടിപി പറഞ്ഞു.
ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി നമുക്കറിയാവുന്നതാണ്, സംഘര്‍ഷസ്ഥലത്തേക്ക് ഉമ തോമസ് പോകരുതായിരുന്നു. സ്വയം ഇറങ്ങിയതാണെങ്കില്‍ അവരെ വിലക്കേണ്ടതായിരുന്നു ഇത് കേന്ദ്രത്തെ യോജിച്ച് എതിര്‍ക്കേണ്ട സമയമാണ് എന്നാല്‍ യുഡിഎഫില്‍ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ല. കേരളത്തെ എതിര്‍ക്കാന്‍ യുഡിഎഫും ബിജെപിയും യോജിക്കുന്നുവെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോടതിയുടെ തീരുമാനത്തെ എല്‍ഡിഎഫ് സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. ഒരു കുറ്റവാളിയും രക്ഷപ്പെട്ടു പോവരുത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും എന്ന് വ്യക്തമാക്കിയിട്ടും യുഡിഎഫ് സഭയ്ക്ക് അകത്തും പുറത്തും അക്രമം നടത്തുകയായിരുന്നെന്നും ടിപി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

