
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കാസർകോഡ് ജില്ലയിൽ വ്യാപകമായ അക്രമണമഴിച്ച് വിട്ട് യുഡിഎഫ്. മടക്കരയിൽ എൽഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ ലീഗ് ആക്രമണം. മംഗൽപാടിയിലും മധൂരിലും സ്ഥാനാർത്ഥികളുടെ വീടിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തിൽ സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു. ചെറുവത്തൂർ പഞ്ചായത്തിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥികളെ ആനയിച്ച് കൊണ്ടുള്ള വിജയാഹ്ലാദ പ്രകടനത്തിന് നേരെ മടക്കരയിൽ വെച്ചാണ് മുസ്ലീം ലീഗിൻ്റെ നേതൃത്വത്തിൽ വ്യാപകമായ ആക്രമണമഴിച്ചുവിട്ടത്.
പതിയിരുന്ന് നേരത്തേ കരുതിയിരുന്ന കല്ലും കുപ്പികളും പ്രകടനത്തിന് നേരെ ആദ്യം വലിച്ചെറിഞ്ഞു. പിന്നാലെ മുപ്പതോളം പേർ ആണിയടിച്ച കമ്പും കമ്പിപ്പാരയും കമ്പിയും ഉപയോഗിച്ച് പ്രകടനത്തിലുണ്ടായിരുന്നവര ആക്രമിക്കുകയായിരുന്നു. അസഭ്യം പറയുകയും സ്ത്രീകളെ ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്തു.
അക്രമണത്തിൽ പരുക്കേറ്റ സിപിഐഎം പ്രവർത്തകരായ ടി വി രജിത, ജിനേഷ്, അക്ഷയ് കൃഷ്‌ണൻ, കെ കെ രമേശൻ, അലൻ പ്രദീപ്, ആദർശ് എന്നിവരെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗൽപാടി രണ്ടാം വാർഡ് ഉപ്പള ഗേറ്റിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എൻസിപി മഞ്ചേശ്വരം ബ്ലോക്ക് വൈസ് വൈസ് പ്രസിഡന്‍റ് അഷറഫ് പച്ചിലമ്പാറയുടെ വീട്ടിലേക്ക് ഇരച്ചു കയറി ആക്രമണമഴിച്ചു വിട്ടു. അഷറഫിൻ്റെ ഭാര്യ ഹവ്വാബിയുടെ ഇരുകാലുകൾക്കും പരിക്കേറ്റു, ഗർഭിണിയായ മകൾ അമീറയെയും, മകൾ ഷൈലയെയും ആക്രമിച്ചു. പരുക്കേറ്റ അഷറഫ് പച്ചിലമ്പാറയെയും കുടുംബത്തെയും കാസർഗോഡ് ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മധൂർ പഞ്ചായത്തിലെ എട്ടാം വാർഡ് സ്ഥാനാർത്ഥി സുലൈഖ മുഹമ്മദലിയുടെ വീടിനും ഒൻപതാം വാർഡ് സ്ഥാനാർഥി നൂർജഹാൻ ഗഫൂറിൻ്റെ വീടിന് നേരെയും ലീഗുകാർ ആക്രമണമഴിച്ചു വിട്ടു. വീടിന് നേരെ പടക്കമെറിഞ്ഞു. ജനൽച്ചില്ലുകളും ചെടിച്ചട്ടികളും തകർത്തു. ആക്രമണത്തിൽ പരിക്കേറ്റ നൂർജഹാനെയും ഉമ്മ കുഞ്ഞാമിനയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാടിൻ്റെ സമാധനാന്തരീക്ഷം തകർക്കാൻ ആസൂത്രിതമായ ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു.
ALSO READ; കോട്ടയത്ത് ബിജെപിയിൽ നിന്നും രണ്ട് പഞ്ചായത്തുകൾ പിടിച്ചെടുത്ത് എൽഡിഎഫ്; ജില്ലാ പഞ്ചായത്തിൽ യുഡിഎഫ്
പേരാൽ കണ്ണൂരിൽ യുഡിഎഫ് അക്രമി സംഘം സിപിഐഎം ഓഫീസ് ആക്രമിച്ച് ഫർണിച്ചറും കൊടിമരങ്ങളും തകർത്തു. സിപിഐഎം പ്രവർത്തകരുടെ വീടിന് നേരെ നടന്ന ആക്രമണത്തിൽ അസൈനാർ കോരിത്തളം, 4 വയസുള്ള മകൾ ഇസാനും പരിക്കേറ്റു. വിവിധ സ്ഥലങ്ങളിൽ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, പി ജനാർദനൻ, എൽഡിഎഫ് കൺവീനർ കെ പി സതീശ് ചന്ദ്രൻ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

