
കേരള കോൺഗ്രസ്ജോസഫ് ഗ്രൂപ്പിൽ നിന്ന് ഇടുക്കി സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ പുകഞ്ഞിരിക്കുകയാണ് യുഡിഎഫ്. സീറ്റ് വിട്ടു നൽകില്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം. സീറ്റ് എറ്റെടുത്താൽ മത്സരിക്കാൻ തയ്യാറായി അര ഡസനോളം കോൺഗ്രസ് നേതാക്കൾ രംഗത്തുണ്ട്. പലരും രഹസ്യമായി പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.ജോസഫ് ഗ്രൂപ്പിൽ നിന്നും സീറ്റ് ഏറ്റെടുക്കുന്നതിന് കോൺഗ്രസ് നീക്കം തുടങ്ങിയതാണ് യുഡിഎഫിൽ ആഭ്യന്തര കലഹത്തിൽ വഴി തുറന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുമെന്നാണ് കോൺഗ്രസിൻ്റെ അവകാശവാദം.
ഡിസിസി നേതൃത്വം ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചതോടെ സംസ്ഥാന നേതൃത്വത്തിലെ ഭൂരിഭാഗവും സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന പക്ഷക്കാരായി. ജില്ലയിൽ നിന്നുള്ള അര ഡസനോളം കോൺഗ്രസ് നേതാക്കൾ സ്ഥാനാർത്ഥി മോഹികളായി രംഗത്തുണ്ട്. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡി.സി.സി. ജനറൽ സെക്രട്ടറി ബിജോ മാണി, മുൻ എം.എൽ.എ. ഇം.എം. ആഗസ്തി എന്നിവരാണ് ഇവരിൽ പ്രമുഖർ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ഇ എം ആഗസ്തി നിലപാട് മാറ്റിയത് ഇടുക്കി സീറ്റിൽ കണ്ണുവച്ചായിരുന്നു. ഇടുക്കി സീറ്റിൽ മത്സരത്തിനു തയ്യാറെടുക്കാൻ ഡി.സി. സി.ക്ക് സംസ്ഥാന നേതൃത്വം നിർദേശം നൽകിയതായിട്ടുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
എന്നാൽ ഇടുക്കി നിയമസഭ സീറ്റിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് ജില്ലയിൽ ദുർബലമായി എന്നത് ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. 2021 ൽ ജില്ലയിൽ മത്സരിച്ച മൂന്ന് മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. രണ്ട് പതിറ്റാണ്ടായി ജില്ലയിൽ കോൺഗ്രസ് എം.എൽ.എ.മാരില്ലെന്നതും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസിൽ നിന്നും കോൺഗ്രസ് ഏറ്റെടുത്ത ഉടുമ്പൻചോല മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചിട്ട് കാൽനൂറ്റാണ്ടായി എന്നതും കേരള കോൺഗ്രസ് ഉയർത്തി കാട്ടുന്നുണ്ട് അതുകൊണ്ട് തന്നെ കോൺഗ്രസിൻ്റെ സമ്മർദ്ദത്തിൽ വഴങ്ങേണ്ടതില്ലെന്നാണ് പി ജെ ജോസഫിൻ്റെയും തീരുമാനം. ഇടുക്കി സീറ്റിനെ ചൊല്ലിയുള്ള തർക്കം സീറ്റ് വിഭജനം ആരംഭിക്കുന്നതിന് മുൻപേ യുഡിഎഫിൽ കല്ലുകടിയായി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


