
തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ നേതാക്കളും അണികളുമെല്ലാം അടിക്കടി പണികൊടുത്തുകൊണ്ടിരിക്കുകയാണ് കോൺഗ്രസിനും യുഡിഎഫിനും. തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിക്കാത്തതിന്റെ പേരിൽ പരസ്യമായി തന്നെ പാർട്ടിക്കും മുന്നണിക്കും എതിരെ പ്രവർത്തകർ മുന്നോട്ട് വരുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ കട്ടപ്പന നഗരസഭയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് സീറ്റ് ചർച്ചകൾ പുരോഗമിക്കുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന് തലവേദനയായിരിക്കുകയാണ് കെസി വേണുഗോപാൽ പക്ഷം. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് യുഡിഎഫ് സീറ്റ് ചർച്ച. അഞ്ച് സീറ്റുകൾ എങ്കിലും ലഭിക്കണമെന്നാണ് കെസി വേണുഗോപാൽ പക്ഷം ഉന്നയിക്കുന്ന ആവശ്യം.
ഇപ്പോൾ വേണുഗോപാൽ പക്ഷത്തുള്ള നാല് കൗൺസിലർമാരെ ഒഴിവാക്കിയാണ് കട്ടപ്പനയിലെ കോൺഗ്രസ് നേതൃത്വം ഡിസിസിക്ക് ലിസ്റ്റ് നൽകിയത്. വാർഡ് കമ്മറ്റി വിളിക്കുകയോ മതിയായ ചർച്ചകൾ നടത്താതെയോ ആണ് ഈ ലിസ്റ്റ് തീരുമാനിച്ചതെന്നാണ് ഇവർ ഉയർത്തുന്ന പ്രധാന കാര്യം. വർദ്ധിച്ച സീറ്റുകൾക്ക് ആനുപാതികമായി ആറ് സീറ്റുകളാണ് കെ സി വിഭാഗം പ്രാദേശിക നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിച്ചില്ല എന്ന്മാത്രമല്ല പ്രാദേശിക നേതൃത്വം ഈ ആവശ്യം തള്ളുകയും ചെയ്തതായാണ് സൂചന.
എന്നാൽ ഇതിനെതിരെ വേണുഗോപാൽ പക്ഷം റിബൽ സ്ഥാനാർത്ഥികളെ നിർത്തിയേക്കുമെന്നാണ് സൂചന. ഈ നീക്കങ്ങളുടെ ഭാഗമായി, ഉപ വരണാധികാരിയായ അജി കെ. തോമസിൻ്റെ കൈയ്യിൽ നിന്നും അവർ 20 പത്രികകൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. ചോദിച്ച സീറ്റിൽ അഞ്ച് സീറ്റ് എങ്കിലും നൽകിയില്ലെങ്കിൽ 20 സീറ്റിലും മത്സരിക്കാനാണ് കെസി പക്ഷത്തിന്റെ നീക്കം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

