
പോറ്റിയെ കേറ്റിയതും സ്വർണം മാറ്റിയതും ഒക്കെ ആരാണെന്ന് പൊതുജനത്തിന് അടക്കം തെളിഞ്ഞെങ്കിലും, ഇപ്പോഴും സത്യം അംഗീകരിക്കാനാകാതെ സഭയിലും തെരുവിലും നാടകം കളിക്കുന്ന ഒരു ടീമുണ്ട്; പ്രതിപക്ഷ നേതാവിന്‍റെ സ്വന്തം സംഘം, ടീം യുഡിഎഫ്. ‘അയ്യപ്പന്‍റെ സ്വർണം കട്ടവർ, അമ്പലം വിഴുങ്ങികൾ’ എന്ന ബാനറും ഉയർത്തി നിയമസഭക്ക് മുന്നിൽ പ്രതിഷേധം ഉയർത്തി മാതൃകയാവുന്ന ഇതേ ടീം, നിയമസഭയിൽ ‘ശബരിമല’ എന്നവാക്ക് കേൾക്കുമ്പോഴേ പ്ലക്കാർഡും പൊക്കി ഓടുന്നതിന്‍റെ കാരണം അജ്ഞാതം.
തെരുവിലും മാധ്യമങ്ങൾക്ക് മുന്നിലും വാചക കസർത്ത് നടത്തുകയും സഭയിൽ ചർച്ചയുടെ സമയമാകുമ്പോൾ പാരഡി ഗാനകച്ചേരി നടത്തുകയും ചെയ്യുന്ന ഈ ടീം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണപക്ഷത്ത് നിന്നും മാത്രമല്ല, കോടതിയിൽ നിന്നുപോലും കൈനിറയെ വാങ്ങുന്നുണ്ട്. ഇതിന് പിന്നാലെയാണ് തെരുവിലെ പ്രതിഷേധം. പ്രതിഷേധ നാടകത്തിലെ വിരോധാഭാസം ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകൻ മനു മാടപ്പാട്ട് ഇട്ട പരിഹാസപ്പോസ്റ്റ് ശ്രദ്ധേയമായി.
ALSO READ; ഈ അവസ്ഥ വന്നല്ലോ..! വിഡി സതീശൻ്റെ പുതുയുഗ യാത്ര പ്രചാരണ ബോർഡ് കെട്ടാൻ അതിഥി തൊഴിലാളികൾ
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ ശബരിമല വിഷയത്തിൽ പ്രതിപക്ഷം സമരത്തിലാണ്. പക്ഷേ ഒരു ദിവസം പോലും ഈ വിഷയത്തിൽ ഊന്നി അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയില്ല എന്നത് തന്നെയാണ് അവർക്ക് തിരിച്ചടിയാകുന്നത്. കേസിൽ കുറ്റപത്രം പോലും സമർപ്പിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് എസ്ഐടി എന്നും സർക്കാരിന്റെ ഇടപെടൽ നടക്കുന്നുണ്ട് എന്നും ഒക്കെ പ്രതിപക്ഷ നേതാവ് തട്ടിവിട്ടെങ്കിലും, കൃത്യമായ രീതിയിലാണ് അന്വേഷണം എസ് ഐ ടി നടത്തുന്നതെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചതും തിരിച്ചടിയായി. നിലവിലെ അന്വേഷണം പൂർണ തൃപ്തികരമാണെന്നും കോടതി പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറല്ല, പക്ഷെ പ്രതിഷേധിക്കും എന്ന പ്രതിപക്ഷത്തിന്‍റെ ഇരട്ടത്താപ്പ് പൊതുജനം കഴിഞ്ഞ ദിവസങ്ങളിൽ കൃത്യമായി മനസിലാക്കി കഴിഞ്ഞു. പ്രയാർ ഗോപാലകൃഷ്ണൻ മുതൽ സോണിയാ ഗാന്ധി വരെ നീളുന്ന കോൺഗ്രസിന്റെ സ്വർണ മോഷണബന്ധങ്ങൾ എവിടെയൊക്കെ നാടകം കളിച്ചാലും പുറത്തുവരിക തന്നെ ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

