
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്ന എത്തിക്സ് കമ്മിറ്റി തീരുമാനത്തോടുള്ള വിയോജിപ്പിലൂടെ കോണ്ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്. 2005 ൽ ചോദ്യത്തിന് കോഴ വാങ്ങിയ സംഭവത്തിൽ, യുപിഎ സർക്കാർ സ്വീകരിച്ചത് അതിവേഗ നടപടിയായിരുന്നു. അന്ന് ആരോപിതരായ സ്വന്തം എംപിമാരെപ്പോലും പുറത്താക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ മടികാണിച്ചില്ല. അതേസമയം, ഇന്ന് ബലാൽസംഗ കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎക്ക് സംരക്ഷണം ഒരുക്കുകയാണ് സംസ്ഥാന നേതൃത്വം.
2005 ഡിസംബറിൽ ‘കോബ്ര പോസ്റ്റ്’ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ എംപിമാർ പണം വാങ്ങുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അന്ന് അധികാരത്തിലിരുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അവിശ്വസനീയമായ വേഗതയിൽ നടപടിയെടുത്തു.
അന്നത്തെ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി, പവൻ കുമാർ ബൻസാലിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണമുയർന്നപ്പോൾ, സ്വന്തം എംപിമാരെപ്പോലും പുറത്താക്കാൻ അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ മടികാണിച്ചിരുന്നില്ല. പവൻ കുമാർ ബൻസാലിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് പ്രകാരം 11 എംപിമാരെയാണ് അന്ന് പുറത്താക്കിയത്. കുറ്റക്കാരായ 6 ബിജെപി എംപിമാർ, 2 ബി.എസ്.പി, ഒരു ആർ.ജെ.ഡി, ഒരു കോൺഗ്രസ് എന്നിങ്ങനെ 11 പേരെ സഭയിൽ നിന്ന് പുറത്താക്കി. ഇതിൽ ഒരു കോൺഗ്രസ് എം.പി ഉണ്ടായിരുന്നിട്ടും കോണ്ഗ്രസ് നേതൃത്വം അവരെ സംരക്ഷിച്ചില്ല.
അതേസമയം, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിലെ എത്തിക്‌സ് കമ്മിറ്റിയുടെ നടപടികളിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് കോണ്ഗ്രസിന്റെ ‘ഇരട്ടത്താപ്പ്’ തുറന്നു കാണിക്കുകയാണ്. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ എം.പിമാരെ പുറത്താക്കാൻ കാട്ടിയ അതേ ഉത്സാഹം, സ്വന്തം എംഎൽഎയ്‌ക്കെതിരെ ബലാത്സംഗം, ഗർഭഛിദ്രം തുടങ്ങിയ അതിക്രൂരമായ ആരോപണങ്ങൾ ഉയരുമ്പോൾ കോൺഗ്രസ് കാണിക്കുന്നില്ല. എത്തിക്‌സ് കമ്മിറ്റി നടപടികളെ “വേട്ടയാടൽ” എന്ന് വിളിച്ച് പ്രതിരോധിക്കാനാണ് കോണ്ഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


